ലോറി മറിഞ്ഞ് റോഡിലൂടെ ഒഴുകിയ പാല് കോരിയെടുത്ത് പാത്രത്തില്‍ നിറച്ച് മനുഷ്യന്‍, നക്കിക്കുടിച്ച് തെരുവുനായ്ക്കള്‍; വിശപ്പിനു മുന്നില്‍ എന്ത് മനുഷ്യന്‍ എന്ത് മൃഗം, ലോക്ക് ഡൗണിനിടെ ഒരു ദയനീയ ദൃശ്യം

ലക്‌നൗ: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ രാജ്യം പ്രതീക്ഷയോടെ ലോക്ക് ഡൗണില്‍ കഴിയുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ദരിദ്രര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കുമുണ്ടാക്കിയ ദുരിതം ചെറുതൊന്നുമല്ല. ആഗ്രയില്‍ നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍ ആ ദുരിതങ്ങളുടെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്നു.

പാല് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് പാല് റോഡിലൂടെ ഒഴുകുകയാണ്. ഒരു പറ്റം തെരുവുനായ്ക്കള്‍ ഈ പാല് നക്കിക്കുടിച്ചുകൊണ്ടിരിക്കുന്നു. ഇതിനു തൊട്ടപ്പുറത്തായി ഒരു മനുഷ്യന്‍ റോഡിലൂടെ ഒഴുകുന്ന പാല് രണ്ടുകൈകളിലും കോരി ഒരു ചെറിയ മണ്‍കുടത്തില്‍ നിറയ്ക്കുന്നതും കാണാം.

ഈ ദൃശ്യങ്ങളാണ് ലോക്ക് ഡൗണ്‍ മനുഷ്യരെ മാത്രമല്ല മനുഷ്യരെ ആശ്രയിച്ചു കഴിയുന്ന മൃഗങ്ങള്‍ അടക്കമുള്ളവയുടെ ജീവിതത്തെയും എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് കാട്ടിത്തരുന്നത്. ആഗ്രയിലെ രാംബാഗ് ചൗരായില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.

വിശപ്പിനു മുന്നില്‍ മനുഷ്യനും മൃഗങ്ങളും സമന്മാരാണെന്ന് ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്ക് സഹായപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രശ്‌നത്തിന് ഇതുവരെ പൂര്‍ണ പരിഹാരമായിട്ടില്ല.

Exit mobile version