വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മുഴുവനായി എഴുതി തള്ളാനാവില്ല; പിഴപ്പലിശ ഈടാക്കിയത് തിരിച്ചു നൽകണമെന്നും സുപ്രീം കോടതി

Supreme Court | Kerala News

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗൺ കാലത്ത് വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മുഴുവനായി എഴുതിത്തള്ളാനാകില്ലെന്ന് സുപ്രീംകോടതി. പലിശ മുഴുവനായി എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി തള്ളി. അതേസമയം, ഇക്കാലയളവിൽ പിഴ പലിശ ഈടാക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി. സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും.

നയപരമായ കാര്യങ്ങളിൽ കോടതിക്ക് നിർദേശം നൽകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പലിശ ഒഴിവാക്കാനുള്ള നിർദേശം കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ബാങ്കുകൾക്ക് നിക്ഷേപകരും പലിശ നൽകേണ്ടതാണ്. പലിശ എഴുതി തള്ളുന്നത് ബാങ്കുകളെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. പക്ഷേ മൊറട്ടോറിയം കാലയളവിൽ പിഴപ്പലിശ ഈടാക്കാൻ ബാങ്കുകൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരിൽ നിന്നെങ്കിലും പിഴപ്പലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു.

നേരത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ച ആറുമാസത്തെ കൂട്ടുപലിശ സർക്കാർ വഹിക്കുകയാണു ചെയ്തത്.

Exit mobile version