മാംസാഹാരികള്‍ക്കും സസ്യാഹാരികള്‍ക്കും പ്രത്യേകം തീന്‍മുറികളും പാത്രങ്ങളും; മദ്രാസ് ഐഐടിയുടെ തീരുമാനം വിവാദമാകുന്നു; അയിത്താചാരമെന്ന് വിദ്യാര്‍ത്ഥികള്‍

കാമ്പസ്സിലെ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലൊന്നായ 'അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍' നേരിട്ടുള്ള പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്

മാംസാഹാരികള്‍ക്കും സസ്യാഹാരികള്‍ക്കും മെസ്സില്‍ പ്രത്യേക തീന്‍മുറികള്‍ സജ്ജീകരിച്ച മദ്രാസ് ഐഐടിയുടെ തീരുമാനം വിവാദമാകുന്നു. പ്രത്യേകം തീന്‍മുറികള്‍ക്കൊപ്പം പ്രത്യേകം പാത്രങ്ങളും വാഷ് ബേസിനുകളും സജ്ജീകരിച്ചിട്ടുണ്ട് അധികൃതര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിനെതിരെ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. ‘അയിത്താചാര’മാണ് പുനസ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കാമ്പസ്സിലെ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലൊന്നായ ‘അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍’ നേരിട്ടുള്ള പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. കാമ്പസ്സില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന ഇവരുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിമാലയ മെസ്സിലാണ് രണ്ട് തീന്‍മുറികളുള്ള ഈ പുതിയ സംവിധാനം വന്നിട്ടുള്ളത്. ഇവിടെയും പോസ്റ്ററുകളുണ്ട്.

വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കുന്ന സ്ഥലം എന്ന് രേഖപ്പെടുത്തി മെസ്സിന്റെ വാതില്‍ക്കല്‍ പതിച്ചിട്ടുണ്ട്. ഉള്ളിയും വെളുത്തുള്ളിയും ചേര്‍ക്കാത്ത ഭക്ഷണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട് ഇതില്‍. ചില ഉയര്‍ന്ന ജാതിവിഭാഗങ്ങള്‍ ഇവ ചേര്‍ത്ത ഭക്ഷണം കഴിക്കുക പതിവില്ല.

ഉയര്‍ന്ന ജാതിക്കാര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും പ്രവേശിക്കാന്‍ പ്രത്യേകം പടിവാതില്‍ പണിയുന്ന വീടുകള്‍ ഇന്ത്യയില്‍ സാധാരണമാണെന്നും അതേ സംവിധാനമാണ് ഐഐടിയില്‍ നിലവില്‍ വന്നിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമാകാന്‍ പ്രയത്‌നിക്കുന്ന ഐഐടി മദ്രാസിന്റെ ഉള്ളില്‍ നടക്കുന്നത് ഇതൊക്കെയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Exit mobile version