തമിഴ്‌നാട്ടില്‍ സീറ്റ് മോഹം നടക്കില്ല: ബിജെപി നോട്ടയ്ക്ക് താഴെ പോകും; സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി നോട്ടയ്ക്ക് താഴെ പോകുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. എന്‍ഡിഎ വിരുദ്ധ പോരാട്ടത്തിനായി പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച് കൊണ്ടുപോകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ സീറ്റ് നേടാമെന്ന ബിജെപി മോഹം നടക്കാന്‍ പോകുന്നില്ലെന്നും നോട്ടയ്ക്കും താഴെ വോട്ട് മാത്രമേ ബിജെപിക്ക് കിട്ടൂവെന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു. ബിജെപി കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സ്റ്റാലിന്‍.

പത്ത് വര്‍ഷത്തെ അണ്ണാഡിഎംകെ ഭരണവും പാര്‍ട്ടിയുടെ തകര്‍ച്ചയും ഒരുമിച്ചാകുമെന്നാണ് ഡിഎംകെ അവകാശവാദം. ബിജെപി വിരുദ്ധ സഖ്യമായി ചിത്രീകരിച്ചാണ് പ്രചാരണം. സ്റ്റാലിനും മകന്‍ ഉദയനിധിയും ഇത്തവണ നേരിട്ട് മത്സരരംഗത്തുണ്ട്.

എടപ്പാടി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ജനം നാളുകളായി ആഗ്രഹിക്കുന്നുണ്ടെന്നും. അത് ഇത്തവണ നടക്കുമെന്നും സ്റ്റാലിന്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളെയല്ലാം ഒറ്റക്കെട്ടായി നിര്‍ത്തുമെന്നും സ്റ്റാലിന്‍ അവകാശപ്പെടുന്നു.

മധുരയില്‍ അഴഗിരിയുടെ വിമത നീക്കങ്ങള്‍ തടയാനുള്ള ഒരുക്കത്തിലാണ് ഡിഎംകെ. ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്നാണ് പ്രധാന വാഗ്ദാനം. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി കൗണ്ട്ഡൗണ്‍ ബോര്‍ഡും ഡിഎംകെ ആസ്ഥാനത്ത് സ്ഥാപിച്ചു. അതേസമയം പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ആദായ നികുതി പരിശോധന മൂന്നാം ദിവസവും തുടരുകയാണ്.

Exit mobile version