വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമം; 45കാരന്റെ ജനനേന്ദ്രിയം യുവതി അറുത്തുമാറ്റി! ശേഷം പോലീസിലെത്തി കീഴടങ്ങി

ഭോപ്പാല്‍: വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 45കാരന്റെ ജനനേന്ദ്രിയം യുവതി അറുത്തുമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് 45കാരന്റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് മുറിച്ചുമാറ്റിയത്. സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ സ്ത്രീ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറയുകയും ചെയ്തു.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാളെ പോലീസ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്.

ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. 45-കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകന്‍ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനുപിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സ്ത്രീയെ ആദ്യം മര്‍ദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനില്‍ക്കുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ഇതിനിടെയാണ് കട്ടിലിനടിയിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് സ്ത്രീ 45-കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്.

Exit mobile version