ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്ക്, തോളിനും കൈത്തണ്ടയിലും കഴുത്തിലും പരിക്കുകള്‍; മമതാ ബാനര്‍ജിയുടെ ആരോഗ്യനില തൃപ്തകരം

Mamata Banerjee | Bignewslive

കൊല്‍ക്കത്ത: നന്ദി ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബാനര്‍ജിയുടെ ആരോഗ്യനില തൃപ്തികരം. മമതയുടെ ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. വലതു തോളിനും കൈത്തണ്ടയിലും കഴുത്തിലും അവര്‍ക്ക് പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇടതു കണങ്കാലിന് പരിക്കേറ്റ മമതാ ബാനര്‍ജിയെ സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയയാക്കും.

മമതയുടെ ഇടതു കാലിന് താല്ക്കാലികമായി പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഇന്ന് രാവിലെ അവരുടെ രക്തപരിശോധനകളും പൂര്‍ത്തിയായി. ഇസിജി റിപ്പോര്‍ട്ടിലും പ്രശ്നങ്ങളില്ലെന്നാണ് വിവരം. സംഭവത്തിന്റെ ആഘാതത്തിലാണ് മമതയെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. റെയാപരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് മമതയ്ക്ക് നേരെ ആക്രമണമുണ്ടായത്.

വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാല്-അഞ്ച് പേര്‍ ചേര്‍ന്ന് തള്ളിയതായും കാറിന്റെ വാതില്‍ വലിച്ചടച്ചതായും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കാറിന്റെ വാതില്‍ തട്ടി കാലിന് പരിക്കേറ്റതായും അവര്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ സമീപത്ത് പോലീസുകാര്‍ ഇല്ലായിരുന്നെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

Exit mobile version