ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നത് രാമരാജ്യ സങ്കൽപ്പം വെച്ച്; അയോധ്യയിലെ ക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ ജനങ്ങളെ ദർശനത്തിന് കൊണ്ടുപോകും

arvind kejriwal1

ന്യൂഡൽഹി: താൻ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാമരാജ്യ സങ്കൽപ്പം തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ടെന്നും ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നത് രാമരാജ്യം എന്ന സങ്കൽപ്പത്തിലെ പത്ത് ആശങ്ങൾ പിന്തുടർന്നാണെന്നും കെജരിവാൾ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ ഡൽഹി സർക്കാർ മുതിർന്നവരെ ദർശനത്തിനായി അയക്കുമെന്നും കെജരിവാൾ നിയമസഭയിൽ പറഞ്ഞു. ഞാൻ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ്. രാമരാജ്യ സങ്കൽപ്പം തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. മികച്ച ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴിൽ, പാർപ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിർന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡൽഹി സർക്കാർ രാമരാജ്യ സങ്കൽപ്പത്തിൽ നിന്ന് ഉൾകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഒരാൾ പോലും ദാരിദ്ര്യം മൂലം പ്രയാസപ്പെടാൻ പാടില്ല. ഓരോ കുട്ടിക്കും അവരുടെ സാമൂഹികനില പരിഗണിക്കാതെ മികച്ച വിദ്യാഭ്യാസം നൽകണം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭിക്കണമെന്നും കെജരിവാൾ പറഞ്ഞു.

ഡൽഹിയിലെ എല്ലാ ജനങ്ങളും കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്ന് കെജരിവാൾ അഭ്യർത്ഥിച്ചു. എംഎൽഎമാരും ആശുപത്രിയിൽ പോയി സാധാരണ ജനങ്ങളെ പോലെ വരിനിന്ന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്.

Exit mobile version