ഹെല്‍മെറ്റില്ല; 500 രൂപ പിഴയിട്ട് പോലീസ്, കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞിട്ടും വിടാതെ പോലീസ്, ഒടുവില്‍ താലിമാല ഊരി നല്‍കി!

ബംഗളൂരു: ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് ദമ്പതിമാര്‍ക്ക് 500 രൂപ പിഴയിട്ട് പോലീസ്. ഒടുവില്‍ പണം കൊടുക്കാന്‍ ഇല്ലാതെ വന്നതോടെ യുവതി സ്വന്തം താലിമാല ഊരി നല്‍കി. നടുറോഡില്‍വെച്ചാണ് യുവതി ഗതികെട്ട് താലിമാല ഊരി നല്‍കിയത്.

ഇത് കണ്ട മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ ഇടപെട്ടതോടെ ദമ്പതിമാരെ വിട്ടയക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകവും അറിഞ്ഞത്. യുവതിയും പോലീസുകാരും തമ്മിലുള്ള സംഭാഷണത്തിന്റെയും താലിമാല ഊരിനല്‍കുന്നതിന്റെയും വീഡിയോയാണ് വൈറലായത്.

ഹുക്കേരി സ്വദേശിയായ ഭാരതി വിഭൂതി എന്ന യുവതിയാണ് പിഴ അടക്കാനില്ലാത്തതിനാല്‍ താലിമാല ഊരിനല്‍കിയത്. സംഭവദിവസം ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ബെലഗാവിയിലെത്തിയ യുവതി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പോലീസ് തടഞ്ഞത്. ഹെല്‍മെറ്റില്ലാതെ യാത്രചെയ്തതിന് 500 രൂപ പിഴ അടക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

തങ്ങളുടെ കൈയില്‍ പണമില്ലെന്നും കിടക്ക വാങ്ങാനാണ് നഗരത്തിലെത്തിയതെന്നും ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞു. കിടക്കയ്ക്ക് 1700 രൂപ ചെലവായി. ബാക്കിയുണ്ടായിരുന്ന നൂറ് രൂപയ്ക്ക് ഭക്ഷണവും കഴിച്ചു. ഇനി കൈയില്‍ പണമില്ലെന്ന് ദമ്പതിമാര്‍ ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷേ, പോലീസുകാര്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. രണ്ട് മണിക്കൂറോളം പോലീസുകാരോട് സംസാരിച്ചെങ്കിലും പോലീസുകാര്‍ കൂട്ടാക്കിയില്ല. ഇതിനൊടുവിലാണ് ഭാരതി മാല വിറ്റ് ലഭിക്കുന്ന പണംകൊണ്ട് പിഴ അടച്ചോളൂ എന്നുപറഞ്ഞ് താലിമാല ഊരി പോലീസുകാര്‍ക്ക് നല്‍കിയത്.

Exit mobile version