വിവാഹത്തോടെ ഗുണ്ടാപ്പണി നിർത്തി ജ്യൂസ് കട തുടങ്ങി; എതിരാളികൾ തലവെട്ടിയെടുത്ത് ആറ് വർഷത്തെ ‘പ്രതികാരാഞ്ജലി’ നടത്തി; മുഖ്യപ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്; സിനിമയെ വെല്ലും സംഭവങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന കൊലപാതകവും പ്രതികാരവും പോലീസിന്റെ തിരിച്ചടിയും സിനിമാക്കഥയെ പോലും വെല്ലുന്നതാണ്. ആറു വർഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നിൽ കൊണ്ടുവെച്ചാണ് ഗുണ്ടാ സംഘം പ്രതികാരം നടപ്പാക്കിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പിൽ ഗുണ്ടാ സംഘ നേതാവ് കൊല്ലപ്പെടുകയും ചെയ്തു.

കൊലപാതകക്കേസിലെ പ്രതിയുടെ വെട്ടിയെടുത്ത തല ഗുണ്ടാസംഘം കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നിൽ കൊണ്ടുവെച്ചാണ് ‘പ്രതികാരാജ്ഞലി’ അർപ്പിച്ചത്. കടലൂർ ജില്ലയിലെ പൻറുട്ടിക്കു സമീപം പുതുപ്പേട്ടയിലാണു നാടിനെ നടുക്കിയ സംഭവങ്ങൾ നടന്നത്. കൊലപാതകമുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ വീരരംഗൻ (31) ആണു വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിനു നേതൃത്വം നൽകിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് കൃഷ്ണ (31)യെ പോലീസ് വെടിവെച്ചുകൊലപ്പെടുത്തി.

ആറ് വർഷങ്ങൾക്ക് മുമ്പത്തെ പ്രതികാര കഥയ്ക്കാണ് ഇതോടെ പോലീസ് സാക്ഷ്യം വഹിച്ചത്. കൃഷ്ണയുടെ അടുത്ത സുഹൃത്തും ബന്ധുവുമായിരുന്ന സതീഷ് കുമാർ 2014ലാണ് കൊല്ലപ്പെട്ടത്. വീരരംഗന്റെ നേതൃത്വത്തിലുള്ള സംഘം സതീഷ് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഏതാനും മാസങ്ങൾക്കു മുമ്പ് വിവാഹം കഴിച്ച വീരരംഗൻ ഗുണ്ടാപ്പണി എല്ലാം നിർത്തി കടലൂരിൽ ജ്യൂസ് കട നടത്തി വരികയായിരുന്നു. വീരരംഗൻ കടയിൽ നിന്നു മടങ്ങുന്നതിനിടെ കൃഷ്ണയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വീരരംഗന്റെ തല വെട്ടിയെടുത്തു കൃഷ്ണയും സംഘവും സതീഷ് കുമാറിന്റെ വീടിനു മുന്നിൽ കൊണ്ടുവെച്ച് പ്രതികാരം പൂർത്തിയാക്കി.

കൊലപാതകവിവരം അറിഞ്ഞെത്തിയ പോലീസ് പ്രതികളെ പിടികൂടി. കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിന് പ്രതികളെ കുമുടിയൻകുപ്പത്ത് എത്തിച്ചപ്പോൾ കൃഷ്ണ പോലീസ് ഇൻസ്‌പെക്ടർ ദീപനെ അക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി പോലീസ് നടത്തിയ വെടിവയ്പ്പിൽ കൃഷ്ണ കൊല്ലപ്പെട്ടെന്നാണ് പോലീസ് വിശദീകരണം.

Exit mobile version