രാജസ്ഥാനിലെ വിജയം ‘സച്ചിന്റെ മധുര പ്രതികാരം’! നാലുവര്‍ഷത്തിന് ശേഷം സച്ചിന്‍ പൈലറ്റിന് ‘സഫാ’ ധരിക്കാം, പ്രതിജ്ഞ നിറവേറിയതിന്റെ സന്തോഷത്തില്‍ യുവനേതാവ്

രാജസ്ഥാനിലെ വിജയം 'സച്ചിന്റെ പ്രതികാരം' കൂടിയാണ്. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാതെ സഫാ എന്ന പാരമ്പര്യ തലക്കെട്ട് അണിയില്ലെന്ന് സച്ചിന്‍ പൈലറ്റ് 2014ല്‍ പ്രതിജ്ഞ ചെയ്തിരുന്നു.

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തോടെ കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിക്കുമ്പോള്‍, അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന് നേട്ടം രണ്ടാണ്. വന്‍ ഭൂരിപക്ഷത്തിലെ വിജയത്തിന്റെ രുചി മാത്രമല്ല, സഫാ എന്ന പാരമ്പര്യ തലക്കെട്ടും ഇനി സച്ചിന്‍ പൈലറ്റിന് അണിയാം.

രാജസ്ഥാനിലെ വിജയം ‘സച്ചിന്റെ പ്രതികാരം’ കൂടിയാണ്. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാതെ സഫാ എന്ന പാരമ്പര്യ തലക്കെട്ട് അണിയില്ലെന്ന് സച്ചിന്‍ പൈലറ്റ് 2014ല്‍ പ്രതിജ്ഞ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അണികള്‍ സ്‌നേഹത്തോടെ സഫ നല്‍കിയെങ്കിലും അദ്ദേഹം അണിഞ്ഞിരുന്നില്ല.

കഴിഞ്ഞ 46 വര്‍ഷങ്ങള്‍ക്കിടയില്‍ മാറി ചിന്തിക്കാത്ത ഒരു കീഴ്‌വഴക്കത്തിന് കൂടിയാണ് രാജസ്ഥാനിലെ ടോങ്കില്‍ മണ്ഡലം സാക്ഷിയായത്. മുസ്‌ലിം വോട്ടര്‍മാര്‍ 25 ശതമനത്തിലേറെയുള്ള ഇവിടെ സച്ചിന്‍ പൈലറ്റിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച തന്ത്രം വിജയം കണ്ടു. ബിജെപിയുടെ ശക്തമായ പ്രചാരണങ്ങളെ എല്ലാം സച്ചിന്‍ ഗ്യാലറികള്‍ക്ക് പുറത്തുനിര്‍ത്തി എന്നു പറയാം.

1985 മുതല്‍ മുസ്‌ലിം വനിതാ സ്ഥാനാര്‍ഥിയായ സാക്കിയ ആയിരുന്ന ടോങ്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇത്തവണ അതിന് മാറ്റം വരുത്തിയായിരുന്നു ഈ പരീക്ഷണം. സച്ചിന്‍ കളത്തിലിറങ്ങിയതോടെ ബിജെപി കേറി കളിച്ചിരുന്നു. ആദ്യം തീരുമാനിച്ച സ്ഥനാര്‍ഥിയെ മാറ്റി. കരുത്തനായ യൂനസ് ഖാനെ രംഗത്തിറക്കി. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരെയുള്ള ഭരണവിരുദ്ധ തരംഗം യൂനസ് ഖാനെ ശരിക്കും ബാധിച്ചു. സച്ചിന് മുന്നില്‍ യൂനസിന്റെ പന്തുകളൊന്നും വിലപ്പോയില്ല. ജനം സച്ചിന് ടിക്കറ്റ് എടുത്തിട്ട് യൂനസിനെ കൂടാരം കയറ്റി.

മുന്‍ കേന്ദ്ര മന്ത്രിയും പിസിസി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റിന് നിയമസഭയിലേക്ക് ഇത് കന്നിയങ്കമായിരുന്നു. 25 ശതമാനത്തിലേറെ മുസ്ലീം വോട്ടര്‍മാരുള്ള ടോങ്ക് നിയമസഭാ മണ്ഡലത്തില്‍നിന്ന് 54,179 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ പൈലറ്റ് ജയിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിരവധി ആളുകള്‍ സഫ സമ്മാനമായി നല്‍കി. ജനങ്ങളുടെ അനുഗ്രഹത്തോടെ കോണ്‍ഗ്രസ് ജയിക്കുകയും സഫ അണിയാനാവും എന്ന് തന്നെയാണ് പ്രതീക്ഷയെന്നുമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

2013 ലെ ദയനീയ പരാജയത്തിന് ശേഷം രാജസ്ഥാനിലെ കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കൊണ്ടു വന്നതും ഈ 41കാരന്റെ ചുറുചുറുക്കും പക്വതയുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച രാജേഷ് പൈലറ്റിന്റെയും കോണ്‍ഗ്രസ് നേതാവും ലോക്സഭാഗവുമായിരുന്ന രമ പൈലറ്റിന്റെയും മകനാണ് സച്ചിന്‍. അച്ഛന്‍ രാജേഷ് പൈലറ്റിന്റെ സീറ്റായിരുന്ന ദൗസയില്‍നിന്നും അജ്മേറില്‍നിന്നുമാണു സച്ചിന്‍ ലോക്സഭയിലെത്തിയത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായി. 26ാമത്തെ വയസിലായിരുന്നു ഈ വിജയം. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന സച്ചിന്‍, 36ാം വയസില്‍ പിസിസി അധ്യക്ഷനായി. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകള്‍ സാറയാണ് ഭാര്യ.

Exit mobile version