കർഷകരെ തള്ളി സച്ചിനും സെലിബ്രിറ്റികളും രംഗത്തെത്തിയതിന് പിന്നിൽ ബിജെപിയുടെ സമ്മർദ്ദം? ട്വീറ്റുകളെല്ലാം സമാനം; അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

sachin and celebrities

മുംബൈ: ബിജെപിയുടെ സമ്മർദ്ദത്തിന് അടിമപ്പെട്ടാണോ സെലിബ്രിറ്റികൾ കൂട്ടത്തോടെ കാർഷിക നിയമങ്ങളെ തള്ളി രംഗത്തെത്തിയത് എന്ന സംശയത്തിൽ മഹാരാഷ്ട്ര സർക്കാർ. താരങ്ങൾ കാർഷിക നിയമത്തെ പിന്തുണച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് തന്നെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്നും മഹാരാഷ്ട്ര സർക്കാർ അനുമാനിക്കുന്നത്.

കാർഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാൻ സച്ചിൻ ഉൾപ്പെടെയുള്ള താരങ്ങളിൽ ബിജെപി സമ്മർദം ചെലുത്തിയെന്നും ഇതിൽ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സഖ്യസർക്കാരിൽ ഉൾപ്പെട്ട കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സർക്കാർ ഇടപെടൽ.

അക്ഷയ് കുമാർ, സുനിൽ ഷെട്ടി, സച്ചിൻ തെണ്ടുൽക്കർ, സൈന നെഹ്‌വാൾ എന്നിവരുടെ ട്വീറ്റുകൾ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റേയും പ്രതികരണങ്ങൾ സമാനമാണ്, സുനിൽ ഷെട്ടി ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. താരങ്ങളും ബിജെപി നേതാക്കളും തമ്മിൽ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണം. ട്വീറ്റ് ചെയ്യാൻ താരങ്ങൾക്ക് മേൽ സമ്മർദമുണ്ടായോ എന്ന് പരിശോധിക്കണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, മാസങ്ങളായി ഡൽഹി അതിർത്തിയിൽ പുതിയ കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷക സമരത്തെ പിന്തുണച്ച് പോപ് താരം റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ് ത്യുൻബെർഗ് എന്നിവർ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ സോഷ്യൽ മീഡിയയിൽ ‘ഇന്ത്യ ടുഗെദർ, ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപ്പഗണ്ട’ തുടങ്ങിയ ഹാഷ്ടാഗുകൾ ഉയർത്തി സമാനമായ ട്വീറ്റുമായി രംഗത്തെത്തിയത്.

താരങ്ങളുടെ ട്വീറ്റിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. തന്റേതല്ലാത്ത ഒരു മേഖലയെ കുറിച്ച് പ്രതികരിക്കുമ്പോൾ സച്ചിൻ കൂടുതൽ ശ്രദ്ധപുലർത്തണമെന്നായിരുന്നു എൻസിപി നേതാവും മുൻബിസിസിഐ തലവനുമായിരുന്ന ശരദ് പവാറിന്റെ വിമർശനം.

Exit mobile version