ഭർത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യയ്ക്ക് കുടുംബപെൻഷന് അർഹതയുണ്ട്; സുപ്രധാന വിധിയുമായി ഹൈക്കോടതി

ചണ്ഡീഗഢ്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെങ്കിലും ഭാര്യയ്ക്ക് കുടുംബ പെൻഷനുള്ള അർഹതയുണ്ടെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. അംബാല സ്വദേശി ബൽജീത് കൗർ സമർപ്പിച്ച ഹർജിയിലാണ് ജനുവരി 25ന് ഹൈക്കോടതി ഈ പരാമർശം നടത്തിയത്. കൊലക്കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ തനിക്ക് ലഭിച്ചിരുന്ന പെൻഷൻ നിർത്തലാക്കിയെന്ന് കാണിച്ച് ബൽജീത് കൗർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വിശദമായ വാദം കേട്ട കോടതി, ഹർജിക്കാരിക്ക് അർഹതപ്പെട്ട പെൻഷൻ രണ്ട് മാസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിട്ടു.

‘പൊന്മുട്ടയിടുന്ന താറാവിനെ ആരും കശാപ്പ് ചെയ്യാറില്ല. ഭാര്യ ഇനി ഭർത്താവിനെ കൊലപ്പെടുത്തിയാലും അവർക്ക് കുടുംബ പെൻഷൻ നിഷേധിക്കാനാവില്ല. സർക്കാർ ജീവനക്കാരൻ മരിച്ചാൽ അവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന ഒരു ക്ഷേമ പദ്ധതിയാണ് കുടുംബ പെൻഷൻ. ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാലും ഭാര്യയ്ക്ക് ആ പെൻഷൻ ലഭിക്കാനുള്ള അർഹതയുണ്ട്’- വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി പരാമർശിച്ചു.

ബൽജീതിന്റെ ഭർത്താവ് തർസേം സിങ് ഹരിയാണയിലെ സർക്കാർ ജീവനക്കാരനായിരുന്നു. 2008ലായിരുന്നു തർസേം മരിച്ചത്. ഒരു വർഷത്തിന് ശേഷം ബൽജീത് കൗറിനെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തു. 2011ൽ ഇവർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഭർത്താവിന്റെ പേരിൽ ലഭിച്ചിരുന്ന കുടുംബ പെൻഷൻ ഹരിയാണ സർക്കാർ റദ്ദാക്കി. ഇത് ചോദ്യംചെയ്താണ് ബൽജീത് കൗർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Exit mobile version