മതവികാരം വ്രണപ്പെടുത്തി: ക്ഷേത്രത്തിന് സമീപത്തെ പൊതുശൗചാലയം അടിച്ച് തകര്‍ത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊതുശൗചാലയം അടിച്ച് തകര്‍ത്തു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച ശൗചാലയമാണ് അക്രമികള്‍ നശിപ്പിച്ചത്.

ക്ഷേത്രത്തിന് അടുത്ത് ശൗചാലയം നിര്‍മ്മിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. ശൗചാലയം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബജ്‌റംഗ്ദള്‍ കോര്‍പ്പറേഷന് അന്ത്യശാസനം നല്‍കിയിരുന്നു.

ശൗചാലയം അടിച്ചുതകര്‍ക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. യുപിയില്‍ യോഗി രാജാണ് നടക്കുന്നതെന്നും സംസ്ഥാനം സ്പോണ്‍സര്‍ ചെയ്ത ഗുണ്ടകളാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version