ഏത് വാക്സിന്‍ വേണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാന്‍ ആവില്ല; കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തിര ഉപയോഗത്തിനായി അനുമതി നല്‍കിയ രണ്ട് കോവിഡ് വാക്സിനുകളില്‍ നിന്ന് ഏത് വാക്സിന്‍ എടുക്കണമെന്ന് തത്കാലം സ്വീകര്‍ത്താവിന് സ്വീകരിക്കാനാകില്ലെന്ന് സൂചന നല്‍കി കേന്ദ്രം.

ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നില്‍ കൂടുതല്‍ വാക്സിനുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഒരു രാജ്യത്തും ഏത് വാക്സിനുകള്‍ തിരഞ്ഞെടുക്കണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടിയന്തര ഉപയോഗത്തിനായി ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ കോവിഷീല്‍ഡ് ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ 28 ദിവസത്തെ ഇടവേള ഉണ്ടായിരിക്കും. 14 ദിവസത്തിന് ശേഷം മാത്രമെ വാക്സിന്റെ ഫലപ്രാപ്തി വ്യക്തമാകു എന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. ജനുവരി 16മുതലാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കുക.

Exit mobile version