ചിത്രയുടെ മരണം: ചെന്നൈ പോലീസ് അന്വേഷണത്തിൽ അതൃപ്തി; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

VJ Chitra | India news

ചെന്നൈ: തമിഴ് സീരിയൽ താരവും അവതാരകയുമായ ചിത്രയുടെ മരണത്തിൽ കേസന്വേഷണം ചെന്നൈ പോലീസ് സെൻട്രൽ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കഴിഞ്ഞമാസം ഒൻപതിന് പുലർച്ചെയാണ് നസ്രത്‌പേട്ടയിലെ സ്വകാര്യഹോട്ടലിൽ നടി ചിത്രയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ചിത്രയുടെ അച്ഛൻ കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നസ്രത്ത്‌പേട്ട പോലീസാണ് കേസ് അന്വേഷണം നടത്തിയത്. ചിത്ര ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയതിനു പിന്നാലെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഭർത്താവ് ഹേമന്ദിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരുടെയും രജിസ്റ്റർ വിവാഹം കഴിഞ്ഞ് അധികനാളായിട്ടില്ലാത്തതിനാൽ പോലീസന്വേഷണത്തിന് സമാന്തരമായി ശ്രീപെരുംപുതൂർ ആർഡിഒയും അന്വേഷണം നടത്തുകയുണ്ടായി. മരണത്തിന് പിന്നിൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിട്ടില്ലെന്നും മറ്റേതോ കാരണത്താൽ നടി ജീവനൊടുക്കിയിരിക്കാമെന്നുമാണ് ആർഡിഒ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Exit mobile version