അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ചൈനീസ് സൈനികര്‍ സിവിലിയന്‍ വേഷത്തില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് സൈനികര്‍ സിവിലിയന്‍ വേഷത്തില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്. ലേയ്ക്കടുത്തുള്ള നയോമ മേഖലയിലാണ് ചൈനീസ് സൈനികര്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

നയോമ മേഖലയിലെ ചാങ്താങ് ഗ്രാമത്തിലേക്കാണ് ചൈനീസ് സൈനികര്‍ എത്തിയത്. രണ്ട് വാഹനങ്ങളിലായാണ് സൈനികര്‍ എത്തിയത്. അതേസമയം അതിര്‍ത്തി കടന്ന് സിവിലിയന്‍ വേഷത്തില്‍ എത്തിയ സൈനികരെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പിന്നീട് ഐടിഡിപി സൈനികരെത്തി ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ സംഭവം നടന്നിട്ട് മൂന്നോ നാലോ ദിവസങ്ങള്‍ ആയെന്നും റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രപചരിച്ചത്. പ്രദേശവാസികളാരോ പകര്‍ത്തിയ വീഡിയോ ആണിത്. അതിന് ശേഷമാണ് ഇത് വാര്‍ത്തയാകുന്നതും.

അതേസമയം ഈ വീഡിയോയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നോ സേനയുടെ ഭാഗത്തുനിന്നോ ഔദ്യോഗികമായി ഇനിയും ലഭ്യമായിട്ടില്ല. രണ്ട് ചൈനീസ് വാഹനങ്ങള്‍ സിവില്‍ വേഷങ്ങള്‍ ധരിച്ച സൈനികരുമായി ചാങ്താങ് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചാങ്താങ് ഗ്രാമത്തില്‍ കൂടുതലും താമസിക്കുന്നത് ടിബറ്റന്‍ അഭയാര്‍ത്ഥികളും ചാങ്പ നാടോടികളുമാണ്.

Exit mobile version