രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍, ബിജെപി കൂപ്പുകുത്തി; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; അഞ്ച് സംസ്ഥാനങ്ങളിലും ഞെട്ടിക്കുന്ന മുന്നേറ്റവുമായി കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഞെട്ടിക്കുന്ന മുന്നേറ്റം.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഞെട്ടിക്കുന്ന മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ തേരോട്ടം ആരംഭിക്കുകയായിരുന്നു. ആദ്യ സൂചനകള്‍ അനുസരിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. അതേ സമയം മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എങ്കിലും ബിജെപിക്കാണ് മുന്‍ തൂക്കം. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് 36 സീറ്റില്‍ ലീഡ് ചെയ്തുകൊണ്ട് ഭരണംപിടിക്കാന്‍ കുതിക്കുകയാണ്. 30 സീറ്റുകളിലാണ് ബിജെപിക്ക് മുന്നേറ്റം. തെലങ്കാനയിലും മത്സരം കടുപ്പമേറിയതാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ടിആര്‍എസും തമ്മില്‍ നടക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി. പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്നങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബിജെപിക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാകും.

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നാല്‍, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബിജെപിയെ കുഴക്കുന്നത്. മധ്യപ്രദേശില്‍ വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ ചൗഹാനെ പിടികൂടിയിരുന്നു.

Exit mobile version