നിലവിലെ പാർലമെന്റ് മന്ദിരത്തിന് വിശ്രമം ആവശ്യമുണ്ട്; പുതിയ പാർലമെന്റ് എംപിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്തും: ശിലാസ്ഥാപനം ചെയ്ത് പ്രധാനമന്ത്രി മോഡി

PM Modi | india news

ന്യൂഡൽഹി: രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം 75ാം സ്വാതന്ത്ര്യദിനത്തിൽ സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ പാർലമെന്റ് സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയ്ക്കായി ഇന്ത്യക്കാർ തന്നെ പാർലമെന്റ് മന്ദിരം പണിയുന്നു. ഇന്ന് ചരിത്രപരമായ ദിനമാണെന്നും മോഡി ശിലാസ്ഥാപന കർമ്മം നിർവഹിച്ചുകൊണ്ട് പ്രതികരിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ ഇന്ത്യയ്ക്ക് പുതിയ മന്ദിരം സമർപ്പിക്കും. എംപിയായ ശേഷം പാർലമെന്റിൽ തലതൊട്ട് വന്ദിച്ചാണ് താൻ പ്രവേശിച്ചത്. ഭരണഘടന നിർമ്മാണം ഉൾപ്പടെ എല്ലാ ചരിത്രനിമിഷങ്ങളും നിലവിലെ മന്ദിരം കണ്ടു. എന്നാൽ യാഥാർത്ഥ്യം മനസ്സിലാക്കണം. നിലവിലെ മന്ദിരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്. പുതിയ മന്ദിരം എംപിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ഓരോ എംപിമാർക്കും അവരുടേതായ ഇടം കിട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിൽ ജനാധിപത്യം പരാജയപ്പെടുമെന്ന് കരുതിയവർക്ക് തെറ്റി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിൽ ജനപങ്കാളിത്തം കൂടുന്നുണ്ട്. സംവാദം തുടരേണ്ടത് ജനാധിപത്യത്തിൽ ആവശ്യമാണ്. ഗുരു നാനാക്കും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളത്. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യ യാത്രയെ ബാധിക്കരുത്.

പുതിയ മന്ദിരത്തിലെ പ്രതിഷ്ഠ ജനപ്രതിനിധികളുടെ സമർപ്പണം ആയിരിക്കും. സ്വയം പര്യാപ്ത ഇന്ത്യയ്ക്കായുള്ള യാത്ര തടയാൻ ആർക്കുമാവില്ലെന്നും മോഡി അഭിപ്രായപ്പെട്ടു.

Exit mobile version