കര്‍ഷക പ്രക്ഷോഭം ആളിക്കത്തുന്നു, രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍, ബിജെപി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കും

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെയാണ് കര്‍ഷകരുടെ തീരുമാനം. ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും വഴി തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ടോള്‍ പ്ലാസകള്‍ പിടിച്ചെടുത്ത് വാഹനങ്ങളെ ടോളില്ലാതെ കടത്തിവിടും.12ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും സമരത്തെ പിന്തുണയ്ക്കാന്‍ ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്. കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച മുന്നോട്ടുവച്ച അഞ്ചാം ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

സര്‍ക്കാര്‍ അവതരിപ്പിച്ച അഞ്ചിന ഫോര്‍മുലകളും കര്‍ഷക സംഘടനകള്‍ തള്ളിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. കാര്‍ഷിക നിയമം പൂര്‍ണ്ണമായി റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഇതുവരെയും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമായി തുടരാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version