സോണിയാ ഗാന്ധിക്ക് ഇന്ന് 74ാം പിറന്നാള്‍, കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ഒരു ആഘോഷങ്ങളും നടത്തരുതെന്ന് നിര്‍ദേശം, കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കേണ്ട സമയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉപദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് 74ാം പിറന്നാള്‍. എന്നാല്‍ ഇത്തവണ ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് സോണിയ ഗാന്ധിയുടെ തീരുമാനം. കാര്‍ഷക പ്രക്ഷോഭങ്ങള്‍, കൊവിഡ്-19 സാഹചര്യം എന്നിവ കണക്കിലെടുത്താണ് സോണിയ പിറന്നാള്‍ ആഘോഷം വേണ്ടെന്ന് വെച്ചത്.

ഇത് സംബന്ധിച്ച് പ്രദേശ് കമ്മിറ്റി പ്രസിഡണ്ടുമാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 9 നാണ് സോണിയാ ഗാന്ധിയുടെ പിറന്നാള്‍. ‘രാജ്യത്തെ കര്‍ഷകര്‍ തെരുവിലാണ്. കൊടും തണുപ്പിലാണ് അവര്‍ അതിജീവിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.

ഈ സമയത്ത് പിറന്നാള്‍ ആഘോഷിക്കുന്നതിന് പകരം അന്നം നല്‍കുന്നവര്‍ക്ക് എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കണം.’ സോണിയാ ഗാന്ധി പറഞ്ഞു. പിന്നാലെ കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ഒരു ആഘോഷങ്ങളും നടത്തരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിര്‍ദേശം നല്‍കി.

രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭം ആളിപ്പടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം. കഴിഞ്ഞ ദിവസവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താതെ പിരിയുകയായിരുന്നു.

വിവാദ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അമിത് ഷാ ആവര്‍ത്തിച്ചെങ്കിലും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കര്‍ഷകസംഘടനകള്‍ ആവര്‍ത്തിക്കുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഇന്ന് കേന്ദ്രകൃഷിമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു.

Exit mobile version