ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ‘ഭാഗ്യനഗര്‍’ എന്നാക്കും; ഫൈസാബാദിനെ അയോധ്യ ആക്കി മാറ്റാമെങ്കില്‍, അലഹബാദിനെ പ്രയാഗ് രാജ് ആക്കാമെങ്കില്‍ ഹൈദരാബാദിന്റെ പേരും മാറ്റുമെന്ന് യോഗി ആദിത്യനാഥ്

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറെന്നാക്കി മാറ്റുമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

ജിഎച്ച്എംസി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നടത്തിയ റോഡ് ഷോയിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ചില ആളുകള്‍ എന്നോട് ചോദിക്കുകയുണ്ടായി ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമോ എന്ന്. അതെന്ത് കൊണ്ട് പറ്റില്ല? എന്ന് യോഗി ചോദിക്കുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാരിന് ഫൈസാബാദിനെ അയോധ്യ ആക്കി മാറ്റാമെങ്കില്‍, അലഹബാദ് പ്രയാഗ് രാജ് ആക്കാമെങ്കില്‍ ഹൈദരാബാദിന്റെ പേരും മാറ്റാന്‍ സാധിക്കുമെന്ന് യോഗി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര അമിത്ഷായെയും യോഗി ആദിത്യനാഥ് പ്രശംസിച്ചു.

ഹൈദരാബാദിലെയും തെലങ്കാനയിലെയും ആളുകള്‍ക്ക് പോലും ഇനി ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന അലഹബാദിന്റെ പേരുമാറ്റം ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു. അലഹബാദ് മുസ്ലിം പേരല്ലെന്നും ഇളാദേവിയുടെ പേരിലുണ്ടായ ഇളാഹബാദിനെ അലഹബാദാക്കിയതാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാദിച്ചു.

Exit mobile version