ആവശ്യം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന് ആവശ്യം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകവേയാണ് നരേന്ദ്ര മോഡി ഇക്കാര്യം പറഞ്ഞത്.

ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വിഘാതം സൃഷ്ടിക്കുന്നുവെന്ന് മോഡി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് വെറുമൊരു സംവാദ വിഷയം മാത്രമായി കാണേണ്ടതല്ലെന്നും അത് അനിവാര്യതയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ പ്രശ്‌നം പഠനവിധേയമാക്കുകയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യേണ്ടതാണ്, മോഡി വ്യക്തമാക്കി.

ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോഡി പറഞ്ഞു. ഭരണഘടനയുടെ വലിയൊരു സവിശേഷത അത് പൗരന്റെ കര്‍ത്തവ്യങ്ങള്‍ക്ക് നല്കുന്ന പ്രാധാന്യമാണ്.

കര്‍ത്തവ്യങ്ങളും അവകാശങ്ങളും പരസ്പരബന്ധിതമായ കാര്യങ്ങളായാണ് മഹാത്മാഗാന്ധി കണ്ടത്. ഭരണഘടനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും മോഡി പറയുന്നു.

Exit mobile version