രണ്ടു ലക്ഷത്തിലധികം തുക പണമായി സ്വീകരിച്ചാൽ ഇനി പിഴ ശിക്ഷ; ചെക്കായോ ഡ്രാഫ്റ്റായോ കൈമാറണം

ന്യൂഡൽഹി: ഇനി മുതൽ രാജ്യത്ത് പണം വിനിമയം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ തുക പണമായി സ്വീകരിച്ചാൽ പിഴ അടയ്‌ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണ് ഇത് കുറ്റകൃത്യമായി തീരുന്നത്.

രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. സ്വീകരിച്ച തുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടിവരിക.

ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാൻസ്ഫറായോ മാത്രമാണ് നൽകേണ്ടത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ(ഇസിഎസ്)ആയി പരിഗണിക്കുന്നത്.

അതേസമയം, പണമിടപാട് നടത്തുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.

Exit mobile version