വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കാമുകിയെയും വീട്ടുകാരെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനോടുക്കി

amritsar

അമൃത്സര്‍: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മന്‍സഖുര്‍ദ് സ്വദേശിയായ യുവ്കരണ്‍ സിംഗ് (25) ആണ് കാമുകിയായ സിമ്രന്‍ കൗര്‍ (25), പിതാവ് ചരണ്‍ജിത് സിംഗ് ഖോഖര്‍ (56) മാതാവ് ജസ്വീന്ദര്‍ കൗര്‍ (53) എന്നിവരെ കൊലപ്പെടുത്തിയത്. പിന്നാലെ യുവാവും ജീവനോടുക്കുകയായിരുന്നു.

യുവ്കരണും സിമ്രനും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ച് ദിവസമായിട്ട് യുവതിയും വീട്ടുകാരും വിവാഹം നടത്താന്‍ യുവ്കരണ്‍ സിങിനെ നിര്‍ബന്ധിച്ചിരുന്നു. ഇതില്‍ ഇയാള്‍ കുറച്ച് ദിവസമായിട്ട് അസ്വസ്ഥനായിരുന്നു. ഇതേതുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ ദിവസം കാമുകിയായ സിമ്രന്‍ കൗറിന്റെ കമല നെഹ്രു കോളനിയിലെ വീട്ടില്‍ യുവ്കരണ്‍ എത്തിയിരുന്നു. ഇവിടെ വച്ച് വിവാഹം സംബന്ധിച്ച് സംസാരമുണ്ടായി. ഇത് തര്‍ക്കത്തിലെത്തി. തര്‍ക്കം മൂത്തതോടെ സഹോദരന്റെ തോക്ക് കൈയില്‍ കരുതിയിരുന്ന യുവ്കരണ്‍ കാമുകിക്കും മാതാപിതാക്കള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മൂന്നു പേരും കൊല്ലപ്പെട്ടതോടെ വീട്ടിലെക്കു മടങ്ങി. തുടര്‍ന്ന് വീട്ടില്‍ വെച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. കാമുകിയെയും മാതാപിതാക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ കാര്യം വീഡിയോവില്‍ റികോഡ് ചെയ്തശേഷമായിരുന്നു യുവ് കിരണ്‍ ആത്മഹത്യ ചെയ്തത്.

Exit mobile version