മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 500 അല്ല, 2000; കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍. 500ല്‍ നിന്ന് 2000 രൂപയായിട്ടാണ് ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ പൊതു സ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഭ്യര്‍ത്ഥിച്ചു.

ദേശീയ തലസ്ഥാന പ്രദേശത്ത് കൊവിഡ് വ്യാപിക്കുന്നത് നിയന്ത്രിക്കാനായി മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ 500 നിന്ന് 2,000 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. മാസ്‌ക് ധരിക്കുന്നതില്‍ പലരും അശ്രദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ദീപാവലി ആഘോഷ വേളയില്‍ പലരും മുഖാവരണം ധരിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 663 ഉം കേന്ദ്ര നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ 750 ഉം അടക്കം 1400 ഐസിയു കിടക്കകള്‍ ക്രമീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിലൂടെ അറിയിച്ചു. കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ എണ്ണം 50 ശതമാനത്തില്‍ നിന്ന് 60 ആക്കി ഉയര്‍ത്തും. ഒപ്പം സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി നീക്കിവെയ്ക്കുന്ന നടപടി ഇന്ന് മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version