ഉത്തര്‍പ്രദേശില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത; ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മന്ത്രവാദത്തിന് വേണ്ടി ശ്വാസകോശം പുറത്തെടുത്തു

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. കാണ്‍പുരില്‍ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മന്ത്രവാദത്തിന് വേണ്ടി കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തു.വനമേഖലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികള്‍ പെണ്‍കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തതെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തില്‍ അങ്കുല്‍ കുറില്‍(20), ബീരാന്‍(31) എന്നിവര്‍ അറസ്റ്റിലായി.

ദീപാവലിക്ക് തലേന്നാണ് കുഞ്ഞിനെ ഘത്തംപുര്‍ പ്രദേശത്തുനിന്ന് കാണാതായത്. പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്നാണ് പോലീസ് പറഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 1999ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല. കുട്ടികളുണ്ടാകാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. പരുശുറാമാണ് ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരാനെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ശ്വാസകോശം വേര്‍പ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്.

പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊലയ്ക്ക് മുമ്പ് ക്രൂരന്മാര്‍ ആ പിഞ്ചുകുഞിനെ ബലാത്സംഗം ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തെരഞ്ഞിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version