‘ആര്‍മിയില്‍ ചേരും, ഇന്ത്യയ്ക്കായി പോരാടും’; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നും പ്രതിജ്ഞയെടുത്ത് മകള്‍, അച്ഛന് നല്‍കാന്‍ പോകുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും ഇതെന്ന് 10 വയസ്സുകാരി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ബാരാമുള്ളയിലെ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ വീരമൃത്യു വരിച്ച ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ദോഭാലിന്റെ മൃതദേഹം ജന്മനാടായ ഉത്തരാഖണ്ഡിലെ ഋഷികേശില്‍ സംസ്‌കരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വീരമൃത്യു വരിച്ച 39 കാരനായ രാകേഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ 7 മണിക്കാണ് ഋഷികേശിലെത്തിച്ചത്. പൊതുദര്‍ശനത്തിന് വെച്ച അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ കണ്ണീരൊഴുക്കാതെ ഭാരത് മാതാ കി ജയ്, ജയ് ഹിന്ദ് എന്നിങ്ങനെ ഉറക്കെ വിളിച്ച് ആദരമര്‍പ്പിച്ച മകള്‍ ദ്വിത്യ അസാമാന്യ മനഃകരുത്ത് കാണിച്ചു.

ജീവനറ്റ മകനെ കണ്ട് രാകേഷിന്റെ അമ്മയും നല്ല പാതിയെ നഷ്ടപ്പെട്ട വേദനയില്‍ ഭാര്യയും പൊട്ടിക്കരയുന്നുണ്ടായിരുന്നെങ്കിലും അവരെ ആശ്വസിപ്പിക്കാനും പത്തു വയസുകാരി മുന്നില്‍ത്തന്നെയുണ്ടായിരുന്നു. താന്‍ ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുമെന്നും തന്റെ പിതാവിന് നല്‍കാവുന്നതില്‍ ഏറ്റവും വലിയ ആദരമാകും അതെന്നും ദ്വിത്യ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

‘ ഞാന്‍ വളരുമ്പോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കും. രാജ്യത്തിന് വേണ്ടിയാണ് എന്റെ അച്ഛന്‍ വീരമൃത്യു വരിച്ചത്. ഞാനും അച്ഛന്റെ പാത പിന്തുടരും. എനിക്ക് കഴിയുന്നതൊക്കെ ചെയ്യും. അത് ഞാന്‍ അച്ഛന് നല്‍കാന്‍ പോകുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും. ‘ അന്ത്യകര്‍മങ്ങള്‍ക്കിടെ ദ്വിത്യ പറഞ്ഞു.

Exit mobile version