കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു, പിന്നാലെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു, തീകൊളുത്തി മരണം ഉറപ്പാക്കി; 22കാരിയെ കൊലപ്പെടുത്തി പങ്കാളിയായ യുവാവ്

മുംബൈ: കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പരാജയപ്പെട്ടതോടെ 22കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചും തീകൊളുത്തിയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി യുവാവ്. പങ്കാളിയായ യുവാവിന്റെ ക്രൂരതയിൽ മുംബൈ സ്വദേശിനിയായ യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അവിനാശ് രാജൂർ(25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. രണ്ട് വർഷമായി അവിനാശും യുവതിയും ഒരുമിച്ച് ജീവിക്കുകയായിരുന്നു.

വിവാഹ ബന്ധം വേർപ്പെടുത്തിയ നന്ദേത് സ്വദേശിനിയായ യുവതി അവിനാശിനൊപ്പമാണ് പൂണെയിലെ ഷിറൂരിൽ താമസിച്ചിരുന്നത്. ഇതിനിടെയിൽ ഇയാൾ കൊലപാതകം നടത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. തന്നെ കൊല്ലാൻ ശ്രമിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ഇങ്ങനെ ഒരു പദ്ധതി അവിനാശിന് ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നുമാണ് യുവതി മരണ മൊഴിയായി നൽകിയതെന്ന് ഡിവൈഎസ്പി അന്ന സാവനന്ത് വ്യക്തമാക്കി.

അതേസമയം, അവിനാശ് തന്നെ ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും പിന്നീട് ദേഹത്തേക്ക് ആസിഡ് വലിച്ചെറിയുകയായിരുന്നെന്നും യുവതി മരണ മൊഴിയിൽ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കരച്ചിൽ കേട്ടെത്തിയ ഒരു ഫാമിന്റെ ഉടമയാണ് ഗുരുതരാവസ്ഥയിലുള്ള യുവതിയെ കണ്ടെത്തിയത്. പിന്നീട് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച ഉച്ചയോടെയാണ് യുവതി മരിച്ചതെന്നും ഡിവൈഎസ്പി വ്യക്തമാക്കി. പ്രധാന റോഡിൽ നിന്ന് 500-600 അടി അകലെയായാണ് യുവതിയെ കണ്ടെത്തിയത്. ആസിഡും പെട്രോളും ക്യാനിലും കുപ്പിയിലുമായി കൊണ്ടുവന്നാണ് അവിനാശ് ആക്രമണം നടത്തിയത്.

Exit mobile version