നിസാമുദ്ദീന്‍ ദര്‍ഗയില്‍ യുവതീ പ്രവേശനം അനുവദിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥിനികള്‍

പൂനൈയിലെ നിയമവിദ്യാര്‍ത്ഥിനികളായ ദീപ ഫരിയാല്‍, ജാര്‍ഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഖം എന്നിവരാണ് ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ ദര്‍ഗയില്‍ യുവതീ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പൂനൈയിലെ നിയമവിദ്യാര്‍ത്ഥിനികളായ ദീപ ഫരിയാല്‍, ജാര്‍ഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഖം എന്നിവരാണ് ഹര്‍ജി നല്‍കിയത്.

നിസാമുദ്ദീന്‍ ദര്‍ഗ പൊതു ആരാധനാലയം ആയതിനാല്‍ ലിംഗ, ജാതി, മത ഭേദമന്യേ പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച്ച ഹര്‍ജി പരിഗണിക്കും.

നവംബര്‍ 27ന് നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിച്ചപ്പോഴാണ് ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് നിയമ വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.

സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്, അതിനാല്‍ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും, ഡല്‍ഹി പോലീസിനോടും ദര്‍ഗ ട്രസ്റ്റിനോടും ഹര്‍ജിയില്‍ സ്ത്രീ പ്രവേശനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിസാമുദ്ദീന്‍ ദര്‍ഗ പൊതു സ്ഥലമാണെന്നും, അതിനാല്‍ വനിതാ പ്രവേശനം നിരോധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ വിധിയെക്കുറിച്ചും, അജമീര്‍ ഷെരീഫ് ദര്‍ഗ, ഹാജി അലി ദര്‍ഗ, എന്നിവിടങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Exit mobile version