പൗരത്വ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് ഭയം, എന്നാല്‍ ആ ഭയം ഞങ്ങള്‍ക്കില്ല; തുറന്നടിച്ച് ഉവൈസി

ഹൈദരാബാദ്: കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പൗരത്വ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. എന്നാല്‍ നിയമത്തെക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കാന്‍ എഐഎംഐഎമ്മിന് യാതൊരു ഭയവുമില്ലെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉവൈസിയുടെ പ്രതികരണം. പൗരത്വ ഭേദഗതിയെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാല്‍ അത് ബി.ജെ.പിക്ക് അനുകൂലമാകുമോ എന്ന പേടി ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിന് ഉണ്ടെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു സമ്മര്‍ദ്ദവും തങ്ങളുടെ പാര്‍ട്ടിക്കില്ലെന്നും ഉവൈസി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ടുകള്‍ വലിയ രീതിയില്‍ തങ്ങള്‍ക്ക് ലഭിച്ചതായും ഉവൈസി അഭിപ്രായപ്പെട്ടു. ബീഹാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ഒരു കൂട്ടം സ്ത്രീകള്‍ തന്റെ അടുക്കല്‍ വന്ന് കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും വോട്ട് നല്‍കില്ലെന്ന് പറഞ്ഞിരുന്നെന്നും ഉവൈസി അവകാശപ്പെട്ടു.

നിങ്ങള്‍ ആശങ്കപ്പെടേണ്ട, ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിങ്ങളെക്കുറിച്ച് പല ഇല്ലാക്കഥകളും പറഞ്ഞ് നടക്കുന്നുണ്ട്. അതിനുള്ള ഇത്തരം ഞങ്ങള്‍ നവംബര്‍ ഏഴിന് കൊടുത്തോളാം, എന്ന് വോട്ടര്‍മാര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ മഹാസഖ്യം പരാജയപ്പെട്ടതിന്റെ മുഖ്യകാരണം അസദുദ്ദിന്‍ ഉവൈസിയാണെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന് മറുപടിയുമായി ഉവൈസി നേരത്തെ രംഗത്തെത്തിയിരുന്നു.

ബീഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വലിയ പാര്‍ട്ടികള്‍ തങ്ങളോട് ‘തൊട്ടുകൂടാത്ത’വരെ പോലെയാണ് പെരുമാറിയതെന്നും ഉവൈസി പറഞ്ഞു.

Exit mobile version