‘എല്ലാരും കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുക’; ബിജെപി പ്രചാരണത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നാക്കുപിഴ, മനസ്സിപ്പോഴും കോണ്‍ഗ്രസ്സിലാണെന്ന് പ്രതികരണം

ഭോപ്പാല്‍: ബിജെപിയിലേക്ക് പോയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ മനസ്സ് ഇപ്പോഴും കോണ്‍ഗ്രസ്സില്‍ തന്നെയാണ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിനിറങ്ങിയ ജ്യോതിരാദിത്യ സിന്ധ്യ അക്കാര്യം തെളിയിക്കുകയും ചെയ്തു. ചെറിയൊരു നാക്കുപിഴയാണ് ജ്യോതിരാദിത്യ സിന്ധ്യയെ കുടുക്കിയത്.

ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിന്ധ്യ സംസാരിക്കുകയായിരുന്നു. അതിനിടെയാണ് നാക്കുപിഴ സംഭവിച്ചത് ‘കൈപ്പത്തി ചിഹ്നമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര’ ഇത്രയുമായപ്പോള്‍ അപകടം തിരിച്ചറിഞ്ഞ ഉടന്‍ വാചകം പാതിവഴിയില്‍ മുറിച്ച് സിന്ധ്യ സ്വയം തിരുത്തി.

നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്. എന്തായാലും അബദ്ധം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ് ഇപ്പോള്‍.
അണികളോടൊപ്പം ബിജെപിയിലേക്ക് പോയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ മനസ്സ് പൂര്‍ണ്ണമായും ‘കോണ്‍ഗ്രസ്’ വിട്ടിട്ടില്ലെന്ന് പലരും പ്രതികരിച്ചു.

മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപി പാളയത്തിലെത്തിയത്. സിന്ധ്യ അനുകൂലികള്‍ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version