ആര്‍ടി-പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ശമനമില്ലാതെ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലം നിര്‍ദേശം നല്‍കി.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 78 ശതമാനം കേസുകളും കേരളമുള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

നാലായിരത്തിലേറെ പ്രതിദിന രോഗബാധിതരുമായി കേരളവും പശ്ചിമബംഗാളുമാണ് മുന്നില്‍. ആന്ധ്രപ്രദേശ്, അസം, ഛത്തീസ്ഗഢ്, കര്‍ണാടകം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളോടും ആര്‍.ടി.-പി.സി.ആര്‍. പരിശോധന കൂട്ടണമെന്ന് നിര്‍ദേശിച്ചു.

പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിനായി എല്ലാ സംസ്ഥാനങ്ങളും വിവരവിനിമയം, വിദ്യാഭ്യാസം, ആശയവിനിമയം (ഐ.ഇ.സി) എന്നിവ ഊര്‍ജിതമാക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ദായക ചെടികള്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version