അവിവാഹിതരായ പുരുഷ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ ശിശുപരിപാലന അവധി എടുക്കാം; പുരോഗമനപരമായ പരിഷ്‌കാരമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അവിവാഹിതരായ പുരുഷ കേന്ദ്രസർക്കാർ ജീവനക്കാർക്കും ശിശു പരിപാലന അവധി എടുക്കാമെന്ന് അറിയിച്ച് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. അവിവാഹിതരോ വിധവയോ വിവാഹ മോചിതരോ ആയവരും അവിവാഹിതരായ രക്ഷകർത്താവിന്റെ പരിധിയിൽ ഉൾപ്പെടും. അതിനാൽ ഒരു കുട്ടിയെ ഒറ്റക്ക് പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.

ശിശു പരിപാലന അവധിയിലുള്ളവർക്ക് ആദ്യ 365 ദിവസത്തേക്കുള്ള 100 ശതമാനം അവധി ശമ്പളവും അടുത്ത 365 ദിവസത്തേക്ക് 80 ശതമാനം അവധി ശമ്പളവും നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

നേരത്തെ, ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും പൊതുസമൂഹത്തിൽ വേണ്ടത്ര അനുകൂല പ്രതികരണം ലഭിച്ചില്ല. ഇത് സർക്കാർ ജീവനക്കാർക്ക് ജീവിത സൗകര്യമൊരുക്കുന്നതിനുള്ള പുരോഗമനപരമായ പരിഷ്‌കരണമാണിതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

ശിശു പരിപാലന അവധിയിലാണെങ്കിലും ജീവനക്കാരന് ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) പ്രയോജനപ്പെടുത്താം. അവധിയിലുള്ള ജീവനക്കാരന് ബന്ധപ്പെട്ട അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ ആ സ്ഥാനത്ത് നിന്ന് പുറത്തു പോകാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version