ജീവനെടുത്ത് ‘റോങ് നമ്പർ’; നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യൽ; 46കാരനെ വിളിച്ചു വരുത്തി ‘ശല്യം തീർത്ത്’ അമ്മയും മകളും

കോയമ്പത്തൂർ: നിരന്തരം ഫോണിൽ വിളിച്ച് ശല്യംചെയ്യുകയും അശ്ലീലം പറയുകയും ചെയ്തയാളെ വിളിച്ചുവരുത്തി അമ്മയും മകളും ‘ശല്യം തീർത്തു’. പെരിയനഗർ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരാണ് മൊബൈലിൽ വിളിച്ച് നിരന്തരം അശ്ലീലം പറഞ്ഞയാളെ വിളിച്ചുവരുത്തി തല്ലിക്കൊന്നത്. അരുൾനഗർ സ്വദേശി എൻ പെരിയസ്വാമി(46)യാണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിയെയും അമ്മ മല്ലികയെയും കാരമട പോലീസ് കസ്റ്റഡിയിലെടുത്തു.

ധനലക്ഷ്മിയെ നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാലാണ് ഇരുവരും പെരിയസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തടിക്കഷണം കൊണ്ട് തലയിലും മുഖത്തും കാലിലും പരിക്കേറ്റ പെരിയസ്വാമി റോഡിലെത്തിയപ്പോൾ മരിച്ചുവീഴുകയായിരുന്നു. പോലീസെത്തിയാണ് ഇയാളുടെ മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

വിധവയായ ധനലക്ഷ്മിയും അമ്മ മല്ലികയും പെരിയനഗറിലാണ് താമസം. ഒരാഴ്ച മുമ്പാണ് അറിയാത്ത നമ്പറിൽനിന്ന് ധനലക്ഷ്മിയുടെ ഫോണിലേക്ക് കോൾ വന്നത്. റോങ് നമ്പറാണെന്ന് പറഞ്ഞെങ്കിലും പെരിയസ്വാമി കോൾ ചെയ്യൽ പതിവാക്കി. ഫോണെടുത്താൽ അശ്ലീലച്ചുവയോടെയായിരുന്നു ഇയാൾ സംസാരിച്ചിരുന്നത്. ശല്യം രൂക്ഷമായതോടെ ഇയാളെ തിരിച്ചറിയാനായി യുവതി ശ്രമം തുടങ്ങി. ഫോൺകോളുകൾ റെക്കോഡ് ചെയ്യുകയും അമ്മയോട് കാര്യം പറയുകയും ചെയ്തു. തുടർന്നാണ് ശല്യക്കാരനെ കൈകാര്യം ചെയ്യാനായി തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെരിയസ്വാമി ഇവരുടെ വീട്ടിലെത്തിയത്. ആളെ കൺമുന്നിൽ കിട്ടിയതോടെ യുവതിയും അമ്മയും ഇയാളുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ തടികഷണം ഉപയോഗിച്ച് മർദിച്ചു. ആക്രമണത്തിൽ പെരിയസ്വാമിയുടെ തലയ്ക്കും മുഖത്തും കാലിലും പരിക്കേറ്റു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പെരിയസ്വാമി റോഡിൽ മരിച്ചുവീണത്. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് പിന്നീട് പോലീസിൽ വിവരമറിയിച്ചത്.

Exit mobile version