സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാം; മാസ്‌ക് വേണം സാനിറ്റൈസറും; തുപ്പുന്നതിന് വിലക്ക്; വീണ്ടും ഇളവുകൾ നൽകി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നടപ്പാക്കുന്ന അൺലോക്ക് പ്രക്രിയയുടെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകി. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്കും ഇതിന് അനുവാദം നൽകുകയോ നൽകാതിരിക്കുകയോ ആകാം.

പരിപാടിക്ക് എത്തുന്ന കലാകാരന്മാർ കൊവിഡില്ലെന്ന പരിശോധനാ ഫലം കാണിക്കണം. ഇവർ മേക്കപ്പ് കഴിവതും വീട്ടിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കണം. ഓഡിറ്റോറിയങ്ങളിൽ പരിപാടികൾ കാണാൻ പരമാവധി 200 പേരെ വരെ അനുവദിക്കാം. തുറസായ സ്ഥലങ്ങളിൽ ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂവെന്നും മാർഗനിർദേശത്തിൽ പറയുന്നു.

മാസ്‌കോ ഫെയ്‌സ് ഷീൽഡോ നിർബന്ധമായും ധരിക്കണം. വേദിയും സദസും പരിപാടിക്ക് മുൻപ് അണുവിമുക്തമാക്കണം. പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും നിർബന്ധമായും സാനിറ്റൈസർ കരുതണം. ഉപയോഗിച്ച മാസ്‌കുകൾ ഉപേക്ഷിക്കുന്നതിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. തുപ്പുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണം.

ഒരു തരത്തിലുള്ള ജോലിയിലും ഗർഭിണികളും പ്രായമായവരും ചികിത്സയിലിരിക്കുന്ന രോഗികളും പാടില്ല. കൊവിഡിനെ കുറിച്ച് സംഘാടകർ ജീവനക്കാർക്ക് പരിശീലനം നൽകണം. പരിപാടിയുടെ അവതാരകർ കൊവിഡ് നെഗറ്റീവ് ഫലം കൈയ്യിൽ കരുതണം. കലാകാരന്മാരും കലാകാരികളും സദാസമയവും മാസ്‌ക് ധരിക്കണം.

ഗ്രീൻ റൂമുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. മേക്കപ്പും വസ്ത്രധാരണവും വീടുകളിൽ തന്നെ ചെയ്യാൻ ശ്രമിക്കണം. പരിപാടി അവതരിപ്പിക്കുന്നവർക്ക് വേണ്ടിയുള്ള ശുചിമുറികൾ വൃത്തിയുള്ളതായിരിക്കണം,എല്ലാ സന്ദർശകർക്കും പ്രവേശന കവാടത്തിൽ തെർമൽ സ്‌ക്രീനിങ് നടത്തണം. ലക്ഷണം ഇല്ലാത്തവർക്ക് മാത്രമേ പ്രവേശനം നൽകാവൂ. ക്യൂ നിൽക്കാൻ ഇടം കൃത്യമായി മാർക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാൽ സന്ദർശകർ വരിയായി മടങ്ങുന്നതിന് അവസരം ഉണ്ടാവണം. പരിപാടി അവതരിപ്പിക്കുന്നവർ ഭക്ഷണം കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കണം. ഇവർ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ശാരീരിക അകലം പാലിക്കണം.

ലഘു ഭക്ഷണശാലകളിൽ ആൾക്കൂട്ടം പാടില്ല. അകലം പാലിക്കണം. ഓഡിറ്റോറിയത്തിന് അകത്ത് ഭക്ഷണവും പാനീയവും അനുവദിക്കരുത്. ടിക്കറ്റിന് ഡിജിറ്റൽ മാർഗങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം. ഉപഭോക്താക്കളെ ബന്ധപ്പെടേണ്ട നമ്പർ ശേഖരിക്കണം തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

Exit mobile version