രാജ്യത്തെ നയിക്കാന്‍ മോഡിയെ പോലെ ഒരു നേതാവ് വേണം, ബിജെപിയില്‍ യാതൊരു അഴിമതിയുമില്ല; കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ബിജെപിയെ വാനോളം പുകഴ്ത്തി ഖുശ്ബു

മുംബൈ: നടി ഖുശ്ബു സുന്ദര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. പാര്‍ട്ടിയിലേക്ക് പോയതിന് പിന്നാലെ ബിജെപിയെ വാഴ്ത്തുകയാണ് താരം. ഒരു അഴിമതിക്കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് ഖുശ്ബു പറഞ്ഞു.

ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു ബിജെപിയെ വാനോളം പുകഴ്ത്തിയത്. കോണ്‍ഗ്രസിനോടുള്ള വിശ്വസ്തത കൊണ്ടാണ് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചത്. പ്രതിപക്ഷത്തെ പ്രധാന അംഗമെന്ന നിലയില്‍ തന്റെ കടമയായിരുന്നു അതെന്നും നടി വ്യക്തമാക്കി.

മോഡി സര്‍ക്കാരിനെതിരെ വന്ന എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് അവര്‍ തന്നെ തെളിയിച്ചുകഴിഞ്ഞതാണെന്നും ഖുശ്ബു പറഞ്ഞു. ‘പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പിഎം കെയറും റഫാലും അതും ഇതും ഒക്കെയുണ്ട് പറയാന്‍. പക്ഷേ എല്ലാ കേസിലും മോഡി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് സുപ്രീംകോടതിയില്‍ തെളിയിക്കപ്പെട്ടതാണ്.’- ഖുശ്ബു ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരു ബിജെപി നേതാവിനെതിരെ പോലും ഒരു അഴിമതി കേസ് പോലുമില്ല. കഴിഞ്ഞ ആറ് വര്‍ഷമായി സംശുദ്ധ ഭരണമാണ്. ഞാനങ്ങനെയാണ് കരുതുന്നത്’- ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ‘ട്വിറ്ററിലുള്ളവര്‍ പുറത്തുപോയി വോട്ട് ചെയ്യാത്തവരാണ്. ഇക്കാണുന്ന ട്രോളുകളൊക്കെ പെയ്ഡ് ട്രോളുകളാണ്.

അവര്‍ക്ക് മുഖമോ മേല്‍വിലാസമോ ഇല്ല. ഞാനിതൊന്നും കാര്യമാക്കുന്നില്ല’- സംഘികള്‍ മങ്കികളെ പോലെ എന്നത് ഉള്‍പ്പെടെ ഖുശ്ബുവിന്റെ മുന്‍കാല വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയതിന് പിന്നാലെയാണ് ഖുശ്ബുവിന്റെ ഈ പ്രതികരണം.

ബിജെപിയുടെയും നരേന്ദ്ര മോഡിയുടെയും കടുത്ത വിമര്‍ശകയായിരുന്ന ഖുശ്ബു ആറ് ദിവസം മുന്‍പ് വരെ ഹാഥ്‌റസ്, കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിമര്‍ശനം തുടര്‍ന്നിരുന്നു. ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോവുകയാണെന്ന തരത്തില്‍ കഴിഞ്ഞ ആഴ്ച അഭ്യൂഹം വന്നപ്പോള്‍ അവര്‍ തള്ളിക്കളയുകയുമുണ്ടായി.

പിന്നാലെയാണ് ഡല്‍ഹിയിലെത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി. ടി രവി, ദേശീയ വക്താവ് സംബിത് പാത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ നയിക്കാന്‍ നരേന്ദ്ര മോഡിയെ പോലെ ഒരാള്‍ വേണമെന്നും മോഡിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു.

128 കോടി ജനങ്ങള്‍ ഒരു മനുഷ്യനെ വിശ്വസിക്കുകയാണ്. കോണ്‍ഗ്രസിന് വ്യക്തമായ ഒരു നേതൃത്വത്തിന്റെ അഭാവമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും. ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. എന്താണ് രാജ്യത്തിന് നല്ലതെന്ന് 10 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ തനിക്ക് മനസ്സിലായെന്നും ഖുശ്ബു വ്യക്തമാക്കി.

ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിച്ച് തന്നെപ്പോലുള്ളവരെ തഴയുകയാണെന്ന് ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് നല്‍കിയ കത്തില്‍ ആരോപിച്ചു. ഇനി യോജിച്ചുപോകാനാവില്ല. കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയതിനും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിനും രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ടെന്നും ഖുശ്ബു രാജിക്കത്തില്‍ വ്യക്തമാക്കുകയുണ്ടായി.

Exit mobile version