രാഹുലിനോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല; എല്ലാവരും ഉത്തരവാദികൾ; കോൺഗ്രസ് വിട്ടതിന് പിന്നാലെ ബിജെപിയിൽ ചേർന്നതിനെ ന്യായീകരിച്ച് നടി ഖുശ്ബു

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ പ്രശ്‌നങ്ങൾ കാരണം മാത്രമാണ് താൻ പാർട്ടി വിട്ട് ബിജെപിയിൽ ചേരുവാൻ കാരണമായതെന്ന് നടി ഖുശ്ബു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം സ്വീകരിച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഖുശ്ബു.

താൻ പാർട്ടി വിട്ടതിന് കേന്ദ്ര നേതൃത്വത്തിനും തമിഴ്‌നാട് സംസ്ഥാന നേതൃത്വത്തിനും തുല്യ ഉത്തരവാദിത്തമുണ്ട്. പാർട്ടിയിലെ പ്രശ്‌നങ്ങൾ പല കുറി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെയടക്കം പ്രശ്‌നങ്ങൾ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഖുശ്ബു ആരോപിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദർ ബിജെപി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ ബിജെപിയുടെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയിൽ ചേർന്നത്. നേരത്തെ ഖുശ്ബുവിനെ കോൺഗ്രസ് പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയത്.

അതേസമയം, ബിജെപിയിൽ ചേരാനായി കോൺഗ്രസ് പുറത്താക്കാൻ കാത്തിരിക്കുകയായിരുന്നു ഖുശ്ബു എന്ന അഭ്യൂഹങ്ങളും നേരത്തെ തന്നെ ഉയർന്നിരുന്നു. എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝായാണ് വാർത്താക്കുറിപ്പിലൂടെ ഖുശ്ബുവിനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്. എന്നാൽ ഇതിന് മുമ്പേ തന്നെ ഖുശ്ബു പാർട്ടി വിടുന്നതായി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. പാർട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് കാട്ടിയാണ് രാജിക്കത്ത് നൽകിയത്.

Exit mobile version