വീടും വീട്ടുകാരെയും മറന്ന് ആറ് മാസമായി അശ്രാന്ത പരിശ്രമം; കൊവിഡ് രോഗികള്‍ക്കായി സേവനം അനുഷ്ഠിച്ച ആംബുലന്‍സ് ഡ്രൈവറുടെ ജീവന്‍ ഒടുവില്‍ കൊവിഡ് കവര്‍ന്നു

ന്യൂഡല്‍ഹി: വീടും വീട്ടുകാരെയും മറന്ന് ആറ് മാസമായി അശ്രാന്ത പരിശ്രമം നടത്തി വന്ന ആംബുലന്‍സ് ഡ്രൈവര്‍ ഒടുവില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ സാലംപൂര്‍ മേഖലയിലാണ് സംഭവം. മാര്‍ച്ച് മാസം മുതല്‍ കൊവിഡ് രോഗികളും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കാരത്തിന് എത്തിക്കുന്നതിലും വ്യാപൃതനായിരുന്നു ആംബുലന്‍സ് ഡ്രൈവറായ ആരിഫ് ഖാന്‍. ശനിയാഴ്ചയോടെയാണ് അദ്ദേഹം വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ഇതിനോടകം ഇരുനൂറ് കൊവിഡ് രോഗികളുടെ മൃതദേഹമാണ് ആരിഫ് ഖാന്‍ അന്തിമ സംസ്‌കാരത്തിനായി എത്തിച്ചത്. ഡല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 48 കാരനായ ആരിഫ് മരണപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തോളമായി ആംബുലന്‍സില്‍ തന്നെയായിരുന്നു ആരിഫിന്റെ ജീവിതം. കൊവിഡ് വ്യാപനം രൂക്ഷമാവുകയും നിരന്തരം കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുകയും ചെയ്തതോടെ ആരിഫ് വീട്ടിലേക്ക് പോകാറില്ലായിരുന്നു.

ഭാര്യയും മക്കളുമായി ഫോണിലൂടെ മാത്രമായിരുന്നു സംസാരം. കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് എത്താനാവാത്ത സാഹചര്യത്തില്‍ ആരിഫ് ഖാന്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കും സഹായിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഒക്ടോബര്‍ മൂന്നിനാണ് ആരിഫ് ഖാന്‍ കൊവിഡ് ബാധിതനായത്.

വീട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി പിതാവ് കൊവിഡ് വ്യാപനത്തിന് പിന്നാലെ വീട്ടിലേക്ക് വരുന്നത് അപൂര്‍വ്വമായിരുന്നെന്ന് ആരിഫിന്റെ മകന്‍ പറയുന്നു. അദ്ദേഹത്തേക്കുറിച്ച ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം കൊവിഡിനെ ഭയന്നിരുന്നില്ലെന്നും മകന്‍ പ്രതികരിച്ചു. 12 മുതല്‍ 14 മണിക്കൂര്‍ വരെയാണ് ഖാന്‍ ജോലി ചെയ്തിരുന്നതെന്ന് ആരിഫിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു. ഷഹീന്‍ ഭഗത് സിംഗ് സേവാ ദള്‍ എന്ന സ്ഥാപനത്തിന്റെ കീഴിലായിരുന്നു ആരിഫ് ഖാന്റെ പ്രവര്‍ത്തനം. ഡല്‍ഹിയിലും പരിസരങ്ങളിലും എമര്‍ജന്‍സി സര്‍വ്വീസുകള്‍ സൗജന്യമായി നല്‍കുന്ന സംരംഭമാണ് ഈ സ്ഥാപനം.

Exit mobile version