മൃതദേഹം രാത്രിയിൽ സംസ്‌കരിച്ചത് സംഘർഷമൊഴിവാക്കാൻ; വീട്ടുകാർ അനുമതി നൽകി; സുപ്രീംകോടതിയിൽ അവകാശവാദവുമായി യുപി സർക്കാർ

ന്യൂഡൽഹി: ഹാഥ്‌റാസ് സംഭവത്തിലെ പോലീസിന്റെ വീഴ്ചയെ സ്വാഭാവികമെന്ന് ന്യായീകരിച്ച് യുപി സർക്കാർ സുപ്രീംകോടതിയിൽ. ഹഥ്രാസിലെ പെൺകുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്‌കരിച്ച രീതി ന്യായീകരിച്ച യുപി സർക്കാർ പോലീസ് നടപടി സംഘർഷമൊഴിവാക്കാൻ വേണ്ടിയായിരുന്നെന്നും പറയുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ന്യായീകരണം.

രാത്രിയിൽ മൃതദേഹം സംസ്‌കകരിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ അനുമതി നൽകിയിരുന്നു. രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചത് പ്രദേശത്ത് ജാതി-മത സംഘർഷം ഒഴിവാക്കാൻ വേണ്ടിയായിരുന്നുവെന്നും യുപി സർക്കാർ അവകാശപ്പെടുന്നു. സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിലാകണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

നിക്ഷിപ്ത താൽപര്യക്കാർ തെറ്റായ പ്രചരണം നടത്തുകയാണെന്നും സർക്കാർ ആരോപിക്കുന്നു. കേസന്വേഷണത്തിന് നിയോഗിച്ച എസ്‌ഐടി സംഘം നാളെ സർക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. കോടതി മേൽനോട്ടത്തിൽ സിബിഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.

അഭിഭാഷകനായ സഞ്ജീവ് മൽഹോത്ര നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൂടിയാണ് ഹർജി കോടതിക്ക് മുൻപിലെത്തുന്നത്.

Exit mobile version