സവർണ സമാജ് നേതൃത്വത്തിൽ പ്രതികളെ അനുകൂലിച്ച് യുപിയിൽ ധർണ

ലഖ്‌നൗ: വീണ്ടും രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി യുപിയിൽ നിന്നും പുറത്തെത്തുന്നത് വിചിത്ര വാർത്ത. ഹഥ്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ച് യുപിിൽ ധർണ. സവർണ സമാജ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തിയത്.

കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കണം. നിരപരാധികളെ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ധർണയിൽ പങ്കെടുത്തവരിലൊരാൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭാഗ്‌ന ഗ്രാമത്തിലാണ് പ്രതികൾക്ക് വേണ്ടി ധർണ നടന്നത്. ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ ഭൂൽഗാഡി ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോ മീറ്റർ മാത്രം അകലെയാണ് ധർണ നടന്ന സ്ഥലം.

പെൺകുട്ടിയുടെ കൊലപാതകത്തെ ചില രാഷ്ട്രീയപാർട്ടികൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും, പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും ധർണയുടെ സംഘാടകരിലൊരാൾ പറഞ്ഞു. അതേസമയം, ദളിത് പെൺകുട്ടിയുടെ ക്രൂര കൊലപാതകത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. ഡൽഹിയിൽ പ്രാർത്ഥന യോഗം സംഘടിപ്പിച്ചിട്ടുണ്ട്.

Exit mobile version