വെള്ളമടിച്ച് കണ്‍ട്രോള്‍ പോയപ്പോള്‍ കണ്‍ട്രോള്‍ റൂം വാഹനത്തിന് നേരെ കല്ലെറിഞ്ഞു; ഇനി കല്ലുകളി ജയില്‍ മുറിയില്‍

കൊല്ലം: മദ്യപിച്ച് പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ 2 പേര്‍ പിടിയില്‍. ശക്തികുളങ്ങര കന്നിമേല്‍ സ്വദേശി വിനീത് വിക്രമന്‍ (വിനോദ്-35), നീണ്ടകര പുത്തന്‍തുറയിലെ ഹോട്ടല്‍ ജീവനക്കാരന്‍ ആലപ്പുഴ കൈനകരി സ്വദേശി ആന്റണി (വിനു-27) എന്നിവരാണു പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ശക്തികുളങ്ങര ക്ഷേത്രത്തിനു സമീപത്തുവെച്ചായിരുന്നു സംഭവം. പൊതുസ്ഥലത്ത് വെച്ച് ഒരു സംഘം ആളുകള്‍ ഒത്തുകൂടി മദ്യപിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂം സംഘം അന്വേഷിക്കാന്‍ ഇവിടേക്ക് എത്തിയത്.

പോലീസ് വാഹനം കണ്ടതോടെ സംഘം ചിതറിയോടി. ശേഷം അടുത്തുള്ള സ്ഥലങ്ങളിലായി ഒളിച്ചിരുന്നു. പോലീസ് പരിശോധന നടത്താന്‍ തുടങ്ങിയതോടെ സംഘം കല്ലെറിയുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ സംഘത്തെ കാവനാട്ടുനിന്ന് ഇന്നലെ പിടികൂടി.

കണ്‍ട്രോള്‍ റൂം വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇന്‍സ്‌പെക്ടര്‍ എസ്.ടി.ബിജു, എസ്‌ഐമാരായ വി.അനീഷ്, അബ്ദുല്‍ സലിം, സിപിഒ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

Exit mobile version