സ്ത്രീകള്‍ക്ക് ഏത് തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ട്; ഇമ്മോറല്‍ ട്രാഫിക്ക് ആക്ട് 1956, ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ഇമ്മോറല്‍ ട്രാഫിക് ആക്ട് 1956 ലൈംഗിക വൃത്തി തടയുന്നതിനുള്ളതല്ലെന്ന് മുംബൈ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതിനോ ഒരു വ്യക്തി
ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ലെന്നും കോടതി പറയുന്നു. ഒരു വ്യക്തിയെ അയാളുടെ അനുവാദപ്രകാരമല്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്നും ജസ്റ്റിസ് പൃത്വിരാജ് ചവാന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് 20, 22, 23 വയസുള്ള മൂന്ന് യുവതികളെ കോടതി വെറുതേ വിടുകയായിരുന്നു. 2019 സെപ്റ്റംബറിലാണ് യുവതികളെ മുംബൈ പോലീസിന്റെ സാമൂഹിക സേവന വിഭാഗം മലാഡിലെ ചിഞ്ചോളി ബിന്ദാര്‍ മേഖലയില്‍ നിന്ന് പിടികൂടുന്നത്. പിന്നീട് ഇവരെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. യുവതികളെ ഉത്തര്‍പ്രദേശിലെ ഒരു ഹോസ്റ്റലേക്ക് മാറ്റുകയും പ്രൊബേഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്ന് യുവതികളും ലൈംഗികവൃത്തി പരമ്പരാഗതമായി പിന്തുടരുന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി. യുവതികളില്‍ രണ്ട് പേര്‍ 2019 നവംബര്‍ 22 ന് അഭിഭാഷകനായ അശോക് സാരോഗി വഴി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version