വ്യത്യസ്ത ജാതിയിൽ നിന്നും വിവാഹം കഴിച്ചു; യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി; യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

ഹൈദരാബാദ്: വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവും യുവതിയും വിവാഹം കഴിച്ചതിന് പിന്നാലെ ഒത്തുതീർപ്പിനെന്ന വ്യാജേനെ എത്തി തട്ടിക്കൊണ്ടുപോയി നവവരനെ കൊലപ്പെടുത്തി വധുവിന്റെ വീട്ടുകാർ. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവിനെയാണ് ഭാര്യ അവന്തിയുടെ ബന്ധിക്കളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ഹേമന്തിന്റെ കൊലപാതകം ദുരഭിമാന കൊലയാണെന്നാണ് റിപ്പോർട്ടുകൾ. വൈശ്യ സമുദായക്കാരനായ ഹേമന്തും റെഡ്ഡി സമുദായംഗമായ അവന്തിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ ഇവരുടെ വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നു. ഇത് അവഗണിച്ച് ഈ വർഷം ജൂലൈയിൽ ഹേമന്തും അവന്തിയും വിവാഹിതരായി. തുടർന്ന് ഇവർ ഗാച്ചിബൗളിയിലെ ടിഎൻജിഒ കോളനിയിൽ താമസിച്ചുവരികയായിരുന്നു.

വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങൾ ഇവരെ വിളിക്കുകയും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിച്ചു. അവരോടും വീട്ടിലേയ്ക്ക് എത്താൻ ആവശ്യപ്പെട്ടു. ഹേമന്തിന്റെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ ബന്ധുക്കൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയതായി അറിഞ്ഞത്. തുടർന്ന് അവരുടെ വാഹനത്തെ പിന്തുടർന്നു പോയെങ്കിലും കണ്ടെത്താനായില്ല. ഗോപൻപള്ളിയിൽവെച്ച് അവന്തി വീട്ടുകാരുടെ വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു.

ഇതിനിടെ മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഹേമന്തിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയിൽനിന്ന് കണ്ടെത്തി. അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നൽകിയതെന്ന് പോലീസ് പറയുന്നു. മറ്റൊരു ജാതിയിൽപ്പെട്ടയാളെ അവന്തി വിവാഹം കഴിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

Exit mobile version