വേലി തന്നെ വിളവ് തിന്നു; ജിഎസ്ടി നിയമം കേന്ദ്രം ലംഘിച്ചു; നഷ്ടപരിഹാര തുക സംസ്ഥാനങ്ങൾക്ക് നൽകാതെ ഫണ്ട് വകമാറ്റി ഉപയോഗിച്ചെന്ന് സിഎജി

ന്യൂഡൽഹി: ചരക്കു സേവന നികുതി(ജിഎസ്ടി) നിയമം കേന്ദ്ര സർക്കാർ ലംഘിച്ചതായി സിഎജി കണ്ടെത്തൽ. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടി മാറ്റി വെയ്‌ക്കേണ്ട ഫണ്ട് മറ്റുആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വരുമാനം കണക്കാക്കുന്നതിനും ഈ വർഷത്തെ ധനക്കമ്മികുറയ്ക്കുന്നതിനുമാണ് സർക്കാർ ഇത് ചെയ്തതെന്നാണ് കണ്ടെത്തൽ. 2017ലെ ജിഎസ്ടി നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിതെന്ന് സിഎജിയുടെ റിപ്പോർട്ടിലുണ്ട്.

കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ(സിഎഫ്‌ഐ) 47,272 കോടി രൂപ നിലനിർത്തുകയും 2017-18, 2018-19 സാമ്പത്തിക വർഷങ്ങളിൽ ഈ തുക മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തിയെന്നുമാണ് സിഎജി പറയുന്നത്. കൊവിഡ് മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് കഴിയില്ലെന്നും അതിനുള്ള ബാധ്യത കേന്ദ്രസർക്കാരിനില്ലെന്നും പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു.

ഇതോടൊപ്പം തന്നെ വരുമാനം നികത്താനായി വായ്പയെടുക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചത്. ധനമന്ത്രാലയങ്ങളുടെ അധിക ധനാഭ്യർഥനയും നികുതിയും അനുബന്ധ നിയമങ്ങളും ഉൾപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനിടെ, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്രം നൽകുമെന്നും പിന്നീട് അവർ മാറ്റിപ്പറഞ്ഞിരുന്നു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവർ നിലപാടെടുത്തു. നഷ്ടപരിഹാരം നൽകില്ലെന്ന കേന്ദ്ര നിലപാടിനെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തിരുന്നു.

Exit mobile version