ആധുനിക ചികിത്സസംവിധാനങ്ങളില്ല; ലക്ഷദ്വീപില്‍ പിതാവ് ചികിത്സ കിട്ടാതെ മരിച്ച ദുരനുഭവം പങ്കുവെച്ച് യുവസംവിധായിക

ലക്ഷദ്വീപിലെ ആധുനിക ചികിത്സസംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി യുവസംവിധായിക ഐഷ സുല്‍ത്താന. മികച്ച ചികിത്സ കിട്ടാതെ സ്വന്തം പിതാവ് ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ഇതിനകം ജീവന്‍ നഷ്ടപ്പെട്ടതെന്ന് ഐഷ പറയുന്നു.

ലക്ഷദ്വീപില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തെണമെന്ന് ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും, ദേശീയ മനുഷ്യാവകാശ കമ്മിഷനും നിവേദനം സമര്‍പ്പിച്ചു. ഹൃദയാഘാതം വന്നാണ് തന്റെ പിതാവ് മരിച്ചതെന്നും 24 മണിക്കൂറിനകം നല്‌കേണ്ട ചികിത്സ നല്കാന്‍ ലക്ഷദ്വീപിലെ ആശുപത്രികള്‍ക്ക് സാധിച്ചില്ലെന്നും ഐഷ പറയുന്നു.

തന്റെ പിതാവിന് യഥാസമയത്ത് ലക്ഷദ്വീപിലെ ആശുപത്രിയില്‍ വച്ച് രോഗം തിരിച്ചറിയാനും ചികിത്സ നല്കാനും കഴിയാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടു. അദ്ദേഹത്തെ കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്കിയെങ്കിലും പക്ഷേ അപ്പോഴേക്കും വൈകിയിരുന്നുവെന്നും ഐഷ കൂട്ടിച്ചേര്‍ത്തു.

യഥാസമയത്ത് ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ പിതാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. അങ്ങനെ വ്യക്തിപരമായും സാമൂഹ്യപരമായും താന്‍ ലക്ഷദ്വീപിലെ ആരോഗ്യമേഖലയില്‍ ആശങ്കയും സങ്കടവും അറിയിക്കുകയാണ്, ഐഷ സമര്പ്പിച്ച നിവേദനത്തില്‍ പറയുന്നു.

സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നില്ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കോവിഡ് 19 പോലെ അതീവ ഗുരുതരമായ വൈറസുകള്‍ പടരുന്ന സാഹചര്യത്തില്‍ പോലും അവയെ ചികിത്സ കൊണ്ടോ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയോ ലക്ഷദ്വീപ് നിവാസികള്‍ക്ക് തടഞ്ഞുനിര്‍ത്താനാവുന്നില്ല. എങ്കില്‍ തന്നെ ഇന്ത്യയില്‍ കോവിഡ് 19 ബാധിക്കാത്ത ഏക പ്രദേശം ലക്ഷദ്വീപാണെന്നു കൂടി സൂചിപ്പിക്കട്ടെ, ഐഷ കുറിക്കുന്നു.

Exit mobile version