ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്ത കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വസതികളിൽ ഇഡി റെയ്ഡ്

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡൽഹിയിലേയും ഔദ്യോഗിക വസതികളിലുമാണ് റെയ്ഡ് നടന്നത്. ഫൈസലുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പുരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നിരുന്നു.

ഈ നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. ലക്ഷദ്വീപിലെ സഹകരണ മാർക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലും ചേർന്ന് ടെൻഡറിലും മറ്റും ക്രമക്കേടുകൾ നടത്തി ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്തെന്നതാണ് കേസ്.

ഈ കേസിൽ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതി. നേരത്തെ 2016-17 കാലത്ത് സിബിഐയും സംഭവത്തിൽ കേസെടുത്ത് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇഡിയും കേസെടുത്ത് നടപടികളിലേക്ക് നീങ്ങിയത്.

എംപി വീട്ടിലുള്ള സമയത്തായിരുന്നു ഇഡി പരിശോധന. എം.പിയുമായി ബന്ധപ്പെട്ട ചില വസ്തുവകകളുടെ രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. ബേപ്പൂരിൽ നിന്ന് ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറൽ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സിആർപിഎഫ് സംഘത്തോടൊപ്പമാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ബേപ്പൂർ പോലീസോ, സ്പെഷ്യൽ ബ്രാഞ്ച് പോലീസോ റെയ്ഡ് വിവരം അറിഞ്ഞില്ല.

ALSO READ- ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, മുന്നറിയിപ്പ്

മുഹമ്മദ് ഫൈസലിന്റെ അമ്മാവന്റെ മക്കളായ സെയ്ത്, മമ്മു എന്നിവരും മറ്റൊരു ബന്ധുവായ യഹിയയും നടത്തുന്ന സ്ഥാപനത്തിലാണ് ഇഡിയുടെ റെയ്ഡ് ഉണ്ടായത്.

Exit mobile version