എംപിമാരുടെ പ്രതിഷേധം ഇടനിലക്കാർക്ക് വേണ്ടി; കർഷകരോട് യഥാർഥ സ്‌നേഹം അൽപമെങ്കിലും ഉണ്ടെങ്കിൽ സമരം ചെയ്യില്ല: വി മുരളീധരൻ

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിന് എട്ട് എം.പിമാരെ സസ്‌പെൻഡ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സസ്‌പെൻഷനിലായ എംപിമാർ സംഭവത്തെ കുറിച്ച് നടത്തുന്ന പ്രചരണം ആടിനെ പട്ടിയാക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ട്, വസ്തുതകളെ വളച്ചൊടിച്ചു കൊണ്ട് സത്യത്തിന്റെ മുഖം വികൃതമാക്കാനുള്ള ശ്രമങ്ങളാണ് എംപിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങൾ ഇടനിലക്കാർക്കു വേണ്ടിയുള്ള സമരമാണ്. കാരണം ഇടനിലക്കാരെ ഒഴിവാക്കികൊണ്ട് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ കൂടുതൽ വില കിട്ടുന്നിടത്ത് വിൽക്കാനുള്ള അവസരമാണ് നിയമത്തിലൂടെ വരാൻ പോകുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി സംബന്ധിച്ച ബിൽ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിന് ആവശ്യത്തിൽ ഏറെയുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തിക്കൊണ്ട് ഈ പരിഷ്‌കരണങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചത്.

രാജ്യസഭ ഡെപ്യൂട്ടി ചെയർമാന്റെ അധ്യക്ഷതയിൽ സഭ നടന്നുകൊണ്ടിരുന്ന വേളയിൽ, ചെയർമാന്റെ മേശപ്പുറത്തെ മൈക്ക് ഒടിച്ചു കളയുകയും ചെയർമാന്റെ മേശപ്പുറത്ത് കയറി നിൽക്കുകയും അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ആളുകളെയാണ് ഇന്ന് സഭ സസ്‌പെൻഡ് ചെയ്ത്. സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനു ശേഷം പുറത്തുപോകാൻ കൂട്ടാക്കാതെ സഭ നടപടികൾ തടസപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം ഇപ്പോൾ എടുത്തിരിക്കുന്നത്.

ജനാധിപത്യ ബോധം അൽപമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ, കർഷകരോട് യഥാർഥ സ്‌നേഹം അൽപമെങ്കിലും ഉണ്ടെങ്കിൽ സഭാനടപടികൾ തുടർന്നുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. കുപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും മുരളീധരൻ പറഞ്ഞു.

Exit mobile version