കാർഷിക ബിൽ ഒന്നുകൂടി പരിശോധിക്കുന്നതാണ് നല്ലത്; ബിജെപിയോട് അകാലിദൾ

കാർഷിക ബിൽ ഒന്നുകൂടി പരിശോധിക്കുന്നതാണ് നല്ലത്; പഞ്ചാബിലെ കർഷകർ ദുർബലരാണെന്ന് കരുതേണ്ട; ബിജെപിയോട് അകാലിദൾ; സഖ്യം വിടാനും ആലോചന

ന്യൂഡൽഹി: രാജ്യത്തെ കർഷകരെ ആശങ്കയിലാഴ്ത്തിയ വിവാദ കാർഷിക ബില്ലുകൾ പാസാക്കിയതിന് പിന്നാലെ പുനപരശോധിക്കണമെന്ന ആവശ്യവുമായി ശിരോമണി അകാലിദൾ രംഗത്ത്. കാർഷിക ബില്ലുകൾ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് എൻഡിഎ സഖ്യകക്ഷിയായ അകാലിദൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ കർഷകർ ദുർബലരാണെന്ന് കരുതേണ്ടെന്നും അകാലി ദൾ എംപി നരേഷ് ഗുജ്‌റാൾ പറഞ്ഞു. വിവാദ ബില്ലുകൾ ലോക്‌സഭക്ക് പിന്നാലെ ഇന്ന് രാജ്യസഭയിലും ശബ്ദവോട്ടോടെ പാസ്സാക്കി.

നേരത്തെ, ബില്ലുകളുടെ പിന്തുണച്ചിരുന്ന അകാലി ദൾ പഞ്ചാബിലേയും ഹരിയാണയിലേയും കർഷകരുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് നിലപാടിൽ നിന്നും മലക്കംമറിയുകയായിരുന്നു.

പിന്നീട് പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു. വിവാദ ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചിരുന്നു. കാബിനറ്റ് മന്ത്രിക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കൂടിയായിരുന്നു നിലപാട് മാറ്റം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും അകാലി ദളിനെ വെല്ലുവിളിച്ചിരുന്നു. സർക്കാറിനെ പിന്തുണക്കുന്നത് തുടരുമെന്ന് ആദ്യം പ്രഖ്യാപിച്ച അകാലി ദൾ ഇപ്പോൾ സഖ്യത്തിൽ പുനപരിശോധന നടത്തുമെന്ന നിലപാടും സ്വീകരിച്ചിരിക്കുകയാണ്.

Exit mobile version