യുവാവും യുവതിയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപണം; വൈദ്യുതി തൂണിൽ കെട്ടിയിട്ട് ആൾക്കൂട്ട നീതി നടപ്പാക്കൽ; മൂന്ന് പേർ പിടിയിൽ

ഉദയ്പുർ: യുവാവിനേയും യുവതിയേയും നാട്ടുകാർ വൈദ്യുതി തൂണിൽ കെട്ടിയിട്ട സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇരുവർക്കും ഇടയിൽ രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാർ യുവതിയെയും യുവാവിനെയും വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചത്. രാജസ്ഥാനിലെ ദുംഗല സ്വദേശികളായ ബൻസിലാൽ, സാൻവറ, ഭഗവാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരാണ് കേസിലെ പ്രധാന പ്രതികളെന്നും ഇക്കാര്യം യുവതി മൊഴി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ദുംഗലയിൽ താമസിക്കുന്ന വിധവയായ യുവതിയെയും വീട്ടിലെത്തിയ യുവാവിനെയുമാണ് രഹസ്യബന്ധം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത ഗ്രാമത്തിൽനിന്ന് അവശ്യസാധനങ്ങൾ എത്തിക്കാനായാണ് പരിചയമുള്ള യുവാവ് വീട്ടിലെത്തിയത്. ഇയാൾ വീടിനകത്തേക്ക് കയറിയതോടെ പ്രതികളും സമീപവാസികളായ മറ്റുചിലരും ഇവിടേക്ക് ഇരച്ചെത്തുകയും തുടർന്ന് യുവതിയെയും യുവാവിനെയും വീട്ടിൽനിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും സമീപത്തെ വൈദ്യുതി തൂണിൽ കെട്ടിയിടുകയുമായിരുന്നു.

ഇരുവരെയും മൂന്ന് മണിക്കൂറോളമാണ് കെട്ടിയിട്ട് മർദിച്ചത്. വസ്ത്രങ്ങൾ വലിച്ചുകീറി അർധനഗ്‌നരാക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ് നൂറിലേറെ പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പലരും ഇവരെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൾ അനുവദിച്ചില്ല. പ്രതികളെ തടയാൻ ശ്രമിച്ച മറ്റൊരു സ്ത്രീക്ക് മർദനമേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് ആരോ പകർത്തിയ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Exit mobile version