കൊവിഡ് വാക്‌സിൻ 2021 ആദ്യ പാദത്തിൽ തന്നെ ലഭ്യമാകും; ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ ആദ്യഡോസ് സ്വീകരിക്കും: ആരോഗ്യമന്ത്രി

harshvardhan1

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ 2021 ആദ്യ പാദത്തിൽ ലഭ്യമാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. മരുന്നിനെ കുറിച്ച് ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ താൻ സന്നദ്ധനാവുമെന്നും അദ്ദേഹം പറഞ്ഞു. സൺഡേ സംവാദ് എന്ന ഓൺലൈൻ പരിപാടിയുടെ ആദ്യ എപ്പിസോഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കൊവിഡ് വാക്‌സിൻ തയ്യാറാവുന്നത് എപ്പോഴാണെന്നത് കൃത്യമായി പറയാനാവില്ല. 2021 ആദ്യ പാദത്തിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാമുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിൻ സുരക്ഷിതത്വം, ഉത്പാദനം, വില, വിതരണം തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധനാവുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും വ്യക്തമാക്കി. വാക്‌സിന്റെ വില സംബന്ധിച്ച് നിലവിൽ ഒന്നും പറയാനാവില്ല. എന്നാൽ വില നോക്കാതെ ആവശ്യക്കാർക്ക് വാക്‌സിൻ ഉറപ്പുവരുത്തും ആരോഗ്യമന്ത്രി വിശദീകരിച്ചു.

വാക്‌സിൻ കൂടുതൽ ആവശ്യമുള്ളവർക്കാവും ആദ്യം ലഭ്യമാക്കുക. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുന്നണിയിൽ പ്രവർത്തിക്കുന്നവർ, മുതിർന്ന പൗരന്മാർ, രോഗസാധ്യത കൂടുതലുള്ള മറ്റ് രോഗങ്ങളുള്ളവർ എന്നിവർക്കാവും ആദ്യം വാക്‌സിൻ ലഭ്യമാക്കുക. ഇന്ത്യയിൽ നിരവധി വാക്‌സിൻ പരീക്ഷണങ്ങൾ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഏതാണ് ഏറ്റവും ഫലപ്രദമായി വരികയെന്ന് ഇപ്പോൾ പറയാനാവില്ല. 2021 തുടക്കത്തോടെ തീർച്ചയായും പരീക്ഷണങ്ങളുടെ ഫലങ്ങൾ അറിയാം. വാക്‌സിൻ വികസിപ്പിക്കുന്നത് നിരീക്ഷിക്കാനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണം പൂർത്തിയായി വിജയം കണ്ടാൽ വാക്‌സിൻ വൻതോതിൽ ഉത്പാദിപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെടും. ഒട്ടും സമയം നഷ്ടപ്പെടുത്താനില്ല. വാക്‌സിൻ ആദ്യം ആർക്ക് കൊടുക്കണമെന്നത് സംബന്ധിച്ച് മുൻഗണനാപട്ടിക തയ്യാറാക്കുന്നുണ്ട്. രോഗസാധ്യത കൂടുതലുള്ള, വാക്‌സിൻ കൂടുതൽ ആവശ്യമുള്ളവർക്കാവും ആദ്യം മരുന്ന് ലഭ്യമാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version